മൂന്നിയൂർ കളിയാട്ട മഹോത്സവം സമാപിച്ചു.
തിരൂരങ്ങാടി : പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടമുക്ക് കോഴിക്കളിയാട്ട മഹോത്സവം സമാപിച്ചു. ഇടവ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കളിയാട്ടം തുടക്കം കുറിക്കുന്നത്.
വെളളിയാഴ്ച നാടിന്റെ വിവിധ ദേശങ്ങളിൽ നിന്ന് പൊയ്കുതിരകളുമായി ആയിരക്കണക്കിന് ഭക്തരാണ് രാവിലെമുതൽ കളിയാട്ടക്കാവിലേക്കൊഴുകിയത്.
ആചാരപ്രകാരം സാംബാവ മൂപ്പന്റെ നേതൃത്വത്തിലുളള സംഘമാണ്ആദ്യം കാവിലെത്തിയത്. തുടർന്ന് പൊയ്ക്കുതിര സംഘങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട ഉത്സവമാണ് കളിയാട്ടം.
പ്രസിദ്ധമായ മമ്പുറം മഖാമിലും, മുട്ടിച്ചിറപളളിയിലും സന്ദർശനം നടത്തി കാണിക്ക നൽകിയാണ് പൊയ്ക്കുതിരസംഘങ്ങൾ ക്ഷേത്രത്തിലേക്ക് പുറപ്പെടുക.
കാർഷിക ഉൽപന്നങ്ങളുടെ വിപുലമായ ചന്തയും കളിയാട്ടഉത്സവത്തോടനുബന്ധിച്ച് നടന്നു. വിവിധഇനം വിത്തുകളും തൈകളും ചെടികളും വാങ്ങിക്കുവാൻ നിരവധി പേരാണ് എത്തിയത്. ദേശീയപാതയിൽനിന്ന് തലപ്പാറ മുതൽ മുട്ടിച്ചിറ വരെ ഒരുക്കിയ കാർഷികചന്ത മലബാറിന്റെ കാർഷിക പാരമ്പര്യത്തെ സൂചിപ്പിക്കുന്നതായിരുന്നു.
ദേവിയുടെ അനുഗ്രഹംവാങ്ങി പൊയ്കുതിരകളെ ദേവിക്കുമുന്നിൽ പൊഴിച്ച് ദുരിതമൊഴിഞ്ഞവരായും, നല്ലൊരു മഴക്കാലത്തെ പ്രതീക്ഷിച്ചുമാണ് ഓരോരുത്തരും മടങ്ങിയത്.
