സമസ്ത പദവികൾ രാഷ്ട്രീയത്തിന് ദുരുപയോഗം ചെയ്യുന്നു; സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കണം; ഉമ്മർ ഫൈസിക്കെതിരെ നടപടിക്ക് മുറവിളി..!
വഖഫ് ബോർഡ് പുനഃസംഘടനാ വിഷയത്തിലും രാഷ്‌ട്രീയ വേദികളിലും തുടർച്ചയായി തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തുന്നു എന്നാരോപിച്ച് ഉമ്മർ ഫൈസി മുക്കത്തെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി നേതാക്കൾ രംഗത്ത്. സമസ്തയുടെ ഔദ്യോഗിക പോഷക സംഘടനകളുടെ നേതാക്കളാണ് ഉമ്മർ ഫൈസിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
സമസ്തയിലെ ഉയർന്ന പദവികൾ സ്വന്തം ഭൗതിക രാഷ്‌ട്രീയ താല്പര്യങ്ങൾക്കായി ഉമ്മർ ഫൈസി ദുരുപയോഗം ചെയ്യുകയാണെന്ന് നേതാക്കൾ ആരോപിച്ചു. മുൻ യുഡിഎഫ് സർക്കാർ വഖഫ് ബോർഡിൽ രണ്ട് ആർ.എസ്.എസ്സുകാരെ നിയമിക്കാമെന്ന് കോടതിയിൽ സമ്മതിച്ചിരുന്നുവെന്ന് സിപിഎം വേദിയിൽ വെച്ച് ഉമ്മർ ഫൈസി പറഞ്ഞത് വ്യാജ പ്രചാരണമാണ്. ഇത് പാരമ്പര്യ പ്രസ്ഥാനമായ സമസ്തയ്ക്ക് വലിയ അപമാനമുണ്ടാക്കിയതായി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
പൊതുവേദിയിൽ ‘സഖാവ്’ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം അത്യന്തം അപക്വവും അരോചകവുമാണ്.
ഇത്തരം പ്രസ്താവനകൾ സമസ്തയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യമിട്ടാണ് ഉമ്മർ ഫൈസി തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സുന്നി നേതാക്കൾ.
