കീരനല്ലൂർ ന്യൂകട്ട് “ടേക് എ ബ്രേക്ക്” സർക്കാർ അനുമതി ലഭിച്ചു.
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കീരനല്ലൂർ ന്യൂ കട്ട് പ്രദേശത്ത് ടേക്ക് എ ബ്രേക്ക് നിർമ്മാണത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചതായി തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ പി. എം.എ സമീർ അറിയിച്ചു.
ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ടോയ്ലറ്റ് സംവിധാനവും, ലഘു ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതിനുള്ള കഫത്തേരിയയും അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക്. കേന്ദ്രസർക്കാരിൻറെ ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കുന്നത്.
പരപ്പനങ്ങാടി നഗരസഭക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല. അനുമതി ലഭ്യമാക്കിയിരുന്നെങ്കിലും സ്ഥലം ലഭ്യമാവാത്ത സാഹചര്യം ഉണ്ടായിരുന്നു. ഭൂമിയുടെ ഉപയോഗ അനുമതി പുറപ്പെടുവിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കീരനല്ലൂർ പ്രദേശത്ത് ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള 5 സെൻ്റ് ഭൂമിയാണ് പരപ്പനങ്ങാടി നഗരസഭക്ക് ഉപയോഗാനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രകൃതിരമണീയമായ, ടൂറിസ പ്രാധാന്യമുള്ള ഈ മേഖലയിലാണ് മലപ്പുറം ജില്ലയിലെ തന്നെ ശാസ്ത്ര സാങ്കേതിക ടൂറിസം മേഖലയുടെ മുഖമായി വരുന്ന ശാസ്ത്ര സാങ്കേതിക മ്യൂസിയവും, വാന നിരീക്ഷണ കേന്ദ്രവും ഉൾക്കൊള്ളുന്ന സയൻസ് പാർക്ക് ഹബ്ബ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്.
ടൂറിസം മേഖലയായി ഈ ഭാഗം മാറുന്നതോടുകൂടി വരുന്ന ഗതാഗത തിരക്ക് പരിഹരിക്കുന്നതിന് വേണ്ടി പ്രദേശത്തെ വീതി കുറഞ്ഞ പാലം വീതി കൂട്ടി നവീകരിക്കുന്നതിന് 21 കോടി രൂപയുടെ പ്രൊജക്റ്റ് പ്രകാരമുള്ള പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. പരപ്പനങ്ങാടി നഗരസഭ അധികൃതരുമായും, ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി പ്രവർത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും, ഈ മേഖലയെ കേരളത്തിലെ തന്നെ പ്രധാന ടൂറിസം മേഖലകളിൽ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പി. എം.എ സമീർ അറിയിച്ചു.
