കെ-റെയിലിന് പകരം അതിവേഗ റെയിൽ; സ്വന്തം നിലയ്ക്ക് നീക്കങ്ങൾ ഊർജ്ജിതമാക്കി, പൊന്നാനിയിൽ ഓഫീസ് തുറന്ന് ഇ.ശ്രീധരൻ
കേരളത്തിനായുള്ള അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ സ്വന്തം നിലയ്ക്ക് ഊർജ്ജിതമാക്കി മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒമ്പതിന് ഇ ശ്രീധരന്‍റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പരാമർശമില്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും അദ്ദേഹം. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിലുള്ള ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനാണ് ആദ്യഘട്ടത്തിൽ ഈ ഓഫീസ് പ്രയോജനപ്പെടുത്തുക. ഇതിന്റെ തുടർച്ചയായി ഫെബ്രുവരി 15 മുതൽ വിവിധ ജില്ലകളിൽ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും.
പദ്ധതി കടന്നുപോകുന്ന ജില്ലകളിൽ മലപ്പുറത്തായിരിക്കും ആദ്യ യോഗങ്ങൾ നടക്കുക. ജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ സ്വരൂപിക്കാനും പദ്ധതിയുടെ ഗുണഫലങ്ങൾ ബോധ്യപ്പെടുത്താനുമാണ് മെട്രോമാൻ ലക്ഷ്യമിടുന്നത്.
ജനുവരി 16-ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകൾ വളരെ പ്രതീക്ഷ നൽകുന്നതാണെന്ന് ഇ. ശ്രീധരൻ. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
ഡിഎംആർസിക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കും. റെയിൽവേ മന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കേരളത്തിന് അനുയോജ്യമായ രീതിയിൽ അതിവേഗ പാത യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം.
