കാർ മരത്തിലിടിച്ചു അപകടം; പെരിങ്ങാവ് സ്വദേശികളായ അമ്മായിയമ്മയും മരുമകളും മരിച്ചു; ഖബറടക്കം ഇന്ന്
ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോടിന് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഐക്കരപ്പടി പെരിങ്ങാവ് വാഴയൂർ കോട്ടുപാടം സ്വദേശികളായ കോണത്ത് വീട്ടിൽ ബീഫാത്തിമ (80), മകൻ അബ്ദു റസാക്കിന്റെ ഭാര്യ റുബീന (42) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ശേഷം ആണ് അപകടമുണ്ടായത്. നാലുപേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാർ നാട്ടുകാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെയും മരിച്ചവരെയും പുറത്തെടുത്തത്.
മരിച്ച റുബീനയുടെ മകൾ ഷംന, ഭർത്താവ് പെരുമണ്ണ സ്വദേശി മുബഷീർ എന്നിവർക്ക് അപകടത്തിൽ സാരമായ പരിക്കേറ്റു. ഇവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബാംഗങ്ങൾ യാത്ര ചെയ്തിരുന്ന വാഹനം അമ്പായത്തോട് വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
ബീഫാത്തിമയുടെയും റുബീനയുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കൾ ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും. കബറടക്കം പെരിങ്ങാവ് ജുമുഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും
