ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് ലാഭം വാഗ്ദാനം, ഓൺലൈൻ വഴി തട്ടിയത് 76.35 ലക്ഷം; പ്രതി അറസ്റ്റിൽ
കോഴിക്കോട് : ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കി നൽകാമെന്ന് വാട്സാപ് വഴിയും മറ്റും ബന്ധപ്പെട്ട് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി 76.35 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയിൽ ബാസിം നുജൂം (32) ആണ് പിടിയിലായത്.
ഇയാൾക്കായി കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് നൽകിയ ലുക്കൗട്ട് നോട്ടിസ് പ്രകാരം മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും തുടർന്ന് സൈബർ ക്രൈം പൊലീസ് സംഘം മുംബൈയിൽ എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോഴിക്കോട് സ്വദേശിയായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 20 ഇടപാടുകളിലൂടെയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 76.35 ലക്ഷം ട്രാൻസ്ഫർ ചെയ്യിച്ച് പണം തട്ടിയെടുത്തത്. പ്രതി ഉൾപ്പെട്ട തട്ടിപ്പ് സംഘം ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 6.50 ലക്ഷം രൂപയും പൊലീസിൽ പരാതി നൽകിയ വ്യക്തിയുടെ പേരിലുള്ള അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യിപ്പിച്ച ശേഷം ചെക്ക് വഴി പിൻവലിച്ചു.
ചെന്നൈയിൽ റജിസ്റ്റർ ചെയ്ത 37.85 ലക്ഷം രൂപ നഷ്ടപ്പെട്ട പരാതിയിലും പ്രതി ഉൾപ്പെട്ടതായി സൂചനയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു
