NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ നിലനിൽക്കും ? ഏക സിവില്‍ കോഡ് വിഷയവുമായി വീണ്ടും പ്രധാനമന്ത്രി

രാജ്യത്ത് ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തിലായിരുന്നു മോദി ഏക സിവില്‍ കോഡിനെ കുറിച്ച് സംസാരിച്ചത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ നിലനിൽക്കുമെന്ന ചോദ്യമാണ് പ്രധാനമന്ത്രി ഉയർത്തിയത്. ഭരണഘടനയേയും സുപ്രീംകോടതിയുടെ നിലപാടിനേയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് രണ്ട് വ്യത്യസ്ത നിയമങ്ങളുണ്ടെങ്കില്‍ ആ കുടുംബത്തിന് നല്ല രീതിയില്‍ മുന്നോട്ടുപോകാനാകുമോ? അങ്ങനെയെങ്കില്‍ രണ്ട് നിയമവുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാനാകും? നമ്മുടെ ഭരണഘടനയും പൗരന്‍മാര്‍ക്ക് തുല്യ അവകാശമാണ് ഉറപ്പുനല്‍കുന്നതെന്ന് മോദി പറഞ്ഞു. സുപ്രീംകോടതി പോലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ചിലര്‍ മുസ്ലീം സമുദായത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.

 

മുത്തലാഖ് മൂലം കുടുംബങ്ങള്‍ ദുരിതത്തിലാകുന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ പോലും മുത്തലാഖ് നിര്‍ത്തലാക്കിയിട്ടുണ്ട്. മുത്തലാഖിന് വേണ്ടി വാദിക്കുന്നവര്‍ മുസ്ലീം സ്ത്രീകളോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും മോദി വിമര്‍ശിച്ചു. മുത്തലാഖ് സ്ത്രീകളെ മാത്രമല്ല മുഴുവന്‍ കുടുംബങ്ങളെയും നശിപ്പിക്കും. ഏറെ പ്രതീക്ഷയോടെയാണ് വീട്ടുകാര്‍ മകളെ വിവാഹം ചെയ്ത് അയക്കുന്നത് എന്നാല്‍ മുത്തലാഖ് ചൊല്ലി തിരിച്ചയക്കുമ്പോള്‍ ആ കുടുംബം തകര്‍ന്നുപോകുന്നു. മുസ്ലീം പെണ്‍കുട്ടികളെ മുത്തലാഖിന്റെ കുരുക്കിലാക്കാനാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ എവിടെ പോയാലും മുസ്ലീം സഹോദരിമാര്‍ ബിജെപിക്കും മോദിക്കുമൊപ്പം നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

അതേസമയം, പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നും മുസ്‌ലിം സംഘടനകളിൽ നിന്നും ഉയർന്നത്. ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രിയുടേതെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ ആരോപിച്ചു. ഭരണഘടനയെ മാറ്റാനാണ് മോദി ശ്രമിക്കുന്നതെന്നായിരുന്നു മുസ്‌ലിം വ്യക്തി നിയമ ബോർഡ് അംഗം ആരിഫ് മസുദിന്റെ പ്രതികരണം.

സിവിൽ കോഡ് നടപ്പാക്കിയില്ലെങ്കിലും, വരുന്ന തെരഞ്ഞെടുപ്പുകളുടെ അജണ്ടയായി വിഷയത്തെ നിലനിർത്താൻ ബിജെപിയ്ക്ക് ഇതിലൂടെ സാധിക്കും. ഇതിൽ പ്രതികരിക്കാതിരിക്കാൻ പ്രതിപക്ഷത്തിനും സാധിക്കില്ല. കഴിഞ്ഞ കുറച്ച് നാളുകളായി പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ പ്രതിരോധം സൃഷ്ടിക്കുകയായിരുന്ന ബിജെപി, വീണ്ടും  ഏക സിവിൽ കോഡിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അജണ്ട വീണ്ടും തയ്യാറാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *