കുടിശ്ശിക 60 കോടി; സംസ്ഥാനത്തെ എഐ ക്യാമറകളുടെ പ്രവർത്തനം താൽക്കാലികമായി നിലച്ചു
സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. സർക്കാരിൽനിന്ന് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകുന്നതാണ് പദ്ധതി പ്രതിസന്ധിയിലാകാൻ കാരണം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണിന് സർക്കാർ നൽകാനുള്ളത് ഏകദേശം 60 കോടി രൂപയാണ്.
മാസങ്ങളായി കുടിശ്ശിക തുകയുടെ ഗഡുക്കൾ ലഭിക്കാത്തതോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് കെൽട്രോൺ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വിവിധ കൺട്രോൾ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിക്കപ്പെട്ടു.
ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പദ്ധതിക്കായി നിയമിച്ചിരുന്ന നിരവധി കരാർ ജീവനക്കാരെയും കെൽട്രോൺ പിരിച്ചുവിട്ടു. കൺട്രോൾ റൂമുകളിലേക്ക് ക്യാമറ ദൃശ്യങ്ങൾ എത്താതായതോടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ചലാൻ അയക്കുന്നതിനുമുള്ള നടപടികളും പൂർണമായി തടസ്സപ്പെട്ടു.
