’എന്റെ മരണത്തിന് കാരണം മോട്ടോർ വാഹന വകുപ്പ്’; എം.വി.ഡിയുടെ കൈക്കൂലി പീഡനം; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിൽ മനംനൊന്ത് കിഴിശ്ശേരിയിൽ ഓട്ടോ ഡ്രൈവർ ജീവനൊടുക്കി..!
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതരമായ അഴിമതിക്കും പീഡനത്തിനുമെതിരെ യുവാവ് ജീവനൊടുക്കി. കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആണ് മരിച്ചത്.
ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്കിൽ വിശദമായ ആത്മഹത്യാക്കുറിപ്പ് പങ്കുവെച്ച ശേഷമായിരുന്നു ഷൗക്കത്തിന്റെ കടുംകൈ. കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ ഉദ്യോഗസ്ഥർ നിരന്തരം പീഡിപ്പിച്ചുവെന്നാണ് ഷൗക്കത്ത് കുറിപ്പിൽ ആരോപിക്കുന്നത്.
ഫിറ്റ്നസ് പുതുക്കാനായി കഴിഞ്ഞ പത്തു മാസമായി ഏജന്റുമാരുടെയും എം.വി.ഡി ഓഫീസുകളുടെയും പിന്നാലെ നടക്കുകയായിരുന്നു. വണ്ടി നിരത്തിലിറക്കാൻ സാധിക്കാതെ വന്നതോടെ വരുമാനം പൂർണമായി നിലയ്ക്കുകയും, വായ്പാ തിരിച്ചടവുകൾ മുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു. തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പ് മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
തനിക്കൊപ്പം കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാൽ മരണശേഷമെങ്കിലും തനിക്ക് നീതി ലഭിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണമെന്ന് ഷൗക്കത്ത് അഭ്യർത്ഥിച്ചു. പ്രഹസനപരമായ അന്വേഷണത്തിലൂടെ ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും, വിഷയത്തിൽ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.വി.ഡി ഓഫീസുകളിലെ ഏജന്റ് സംവിധാനമാണ് അഴിമതിക്ക് കാരണമെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
