തിരൂരങ്ങാടി പോലീസ് സർക്കിൾ ഓഫീസ് കൽപകഞ്ചേരിയിലേക്ക് മാറ്റില്ല; തിരൂരങ്ങാടിയിൽ തന്നെ പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങി
തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സർക്കിൾ ഓഫീസ് പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചതായി നിയോജക മണ്ഡലം എംഎൽഎ പി.എം.എ. സമീർ അറിയിച്ചു.
നേരത്തെ തിരൂരങ്ങാടി പോലീസ് സർക്കിൾ ഓഫീസ് ഒഴിവാക്കി, തിരൂരങ്ങാടി പോലീസ് സ്റ്റേഷനെ പുതുതായി ആരംഭിക്കുന്ന കൽപകഞ്ചേരി പോലീസ് സർക്കിളിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രൊപ്പോസൽ സംസ്ഥാന പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിനെതിരെ തിരൂരങ്ങാടി നിയോജക മണ്ഡലം എംഎൽഎ പി.എം.എ. സമീർ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരൂരങ്ങാടി പോലീസ് സർക്കിൾ ഓഫീസ് നിലനിർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി എംഎൽഎ ആഭ്യന്തരവകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും, ഓഫീസ് അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് മന്ത്രി നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ തിരൂരങ്ങാടി പോലീസ് സർക്കിൾ ഓഫീസ് പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്.
തിരൂരങ്ങാടി, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകൾ ഇനി തിരൂരങ്ങാടി പോലീസ് സർക്കിൾ ഓഫീസിന്റെ പരിധിയിൽ തുടരും.
പോലീസ് ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിനും മേഖലയിലെ ക്രമസമാധാന പരിപാലനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സർക്കിൾ ഓഫീസ് പുനഃസ്ഥാപിച്ചത് സഹായകരമാകുമെന്ന് എംഎൽഎ അറിയിച്ചു.
