ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് രൂക്ഷം: സംസ്ഥാനത്ത് ഏഴു മാസത്തിനിടെ നഷ്ടമായത് 350 കോടി രൂപ; പരാതികളിൽ മലപ്പുറം ജില്ല മുന്നിൽ..!
സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വൻതോതിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെയുള്ള ഏഴു മാസത്തിനിടെ സംസ്ഥാനത്ത് നഷ്ടമായത് 350 കോടി രൂപയാണെന്ന് കേരള പോലീസിന്റെ സൈബർ സെക്യൂരിറ്റി വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയിൽ 92 കോടി രൂപയോളം പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുണ്ട്.
പണം നഷ്ടമായത് സംബന്ധിച്ച് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. പരാതികളുടെ എണ്ണത്തിൽ എറണാകുളം റൂറലും കൊച്ചി സിറ്റിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഈ മൂന്ന് പോലീസ് ജില്ലകളിൽ നിന്നുമായി മാത്രം 9,125 പരാതികളാണ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത്.
ഓഹരി വിപണിയിലെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുള്ള വ്യാജ ട്രേഡിംഗ് ആപ്പുകൾ വഴിയാണ് പരാതികളിൽ ഭൂരിഭാഗവും പണം നഷ്ടമായിരിക്കുന്നത്. വിദ്യാസമ്പന്നരും ഉയർന്ന തസ്തികകളിൽ നിന്ന് വിരമിച്ചവരുമാണ് തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവുമെന്നത് ശ്രദ്ധേയമാണ്.
റിട്ടയേർഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, എഞ്ചിനീയർമാർ എന്നിവരടക്കമുള്ളവർ വലിയ ത തുകകൾ വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിച്ച് കെണിയിൽ അകപ്പെട്ടിട്ടുണ്ട്. സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
