ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍; കണ്‍ട്രോള്‍ റൂമും സുരക്ഷാ ക്രമീകരണങ്ങളും സജ്ജം, യോഗം ചേർന്നു
ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി എ.ഡി.എം. സി.എസ് രാജേഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണ് ട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടുകള്‍ കടലില്‍ പോകുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും കര്‍ശന വിലക്കുണ്ടായിരിക്കും.
ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 ന് മുന്‍പായി എല്ലാ ട്രോളിങ് ബോട്ടുകളും ഹാര്‍ബറുകളില്‍ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അര്‍ധരാത്രിക്ക് ശേഷം മാത്രമേ ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനായി പുറപ്പെടാന്‍ അനുമതിയുള്ളൂ. കേരള തീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുന്‍പായി കേരള തീരം വിട്ടു പോകേണ്ടതാണെന്നും എ.ഡി.എം അറിയിച്ചു.
ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് (താങ്ങുവള്ളം) ഒരു കാരിയര്‍ വള്ളം മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങ് അല്ലെങ്കില്‍ ഡബിള്‍ നെറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ലംഘിച്ചാല്‍ 1980-ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും. വളര്‍ച്ചയെത്താത്ത ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ശിക്ഷാര്‍ഹമാണ്. എല്ലാ യാനങ്ങളിലും രജിസ്‌ട്രേഷന്‍ മാര്‍ക്ക് ഉണ്ടായിരിക്കണം. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന യാനങ്ങള്‍ മതിയായ സുരക്ഷാ ഉപകരണങ്ങളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളും കരുതേണ്ടതാണെന്നും എ.ഡി.എം അറിയിച്ചു.
കണ്‍ട്രോള്‍ റൂം സജ്ജമായി
മണ്‍സൂണ്‍ കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സേവനം നല്‍കുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തികുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നാനി, താനൂര്‍ കേന്ദ്രങ്ങളിലായി രണ്ട് റെസ്‌ക്യൂ ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓരോ ബോട്ടിലും മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള കാപ്റ്റന്‍മാരും, ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി എട്ട് സീ റസ്‌ക്യൂ ഗാര്‍ഡുമാരും ഉണ്ടാകും. ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 10 ഹാര്‍ബര്‍ ബേസ്ഡ് റസ്‌ക്യൂ ഗാര്‍ഡുമാരെയും നിയമിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍: 0494-2667428, 0494-2666428, 9745321680.
