ജനന സർട്ടിഫിക്കറ്റിലെ തെറ്റുകൾ തിരുത്താൻ ഇനി എളുപ്പം; സാക്ഷ്യപത്രത്തിന് പകരം വ്യക്തികളുടെ പ്രസ്താവന മതി; ഓഫിസുകൾ കയറിയിറങ്ങേണ്ട..!
ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേരിലോ മേൽവിലാസത്തിലോ ഉള്ള തെറ്റുകൾ തിരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ലഘൂകരിച്ചു. ഇനി മുതൽ ഗസറ്റഡ് ഓഫിസർമാരുടെയോ വില്ലേജ് ഓഫിസറുടെയോ സാക്ഷ്യപത്രത്തിനായി കാത്തുനിൽക്കാതെ, രണ്ട് വ്യക്തികളുടെ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്താം.
കടമ്പകൾ കുറച്ച് ജനങ്ങൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതി.
നിലവിൽ ജനന രജിസ്ട്രേഷനിൽ മാറ്റങ്ങൾ വരുത്താൻ നോട്ടറി, രണ്ട് ഗസറ്റഡ് ഓഫിസർമാർ അല്ലെങ്കിൽ വില്ലേജ് ഓഫിസർ എന്നിവർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നിർബന്ധമായിരുന്നു.
ഇവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടത്തുന്ന വിശദമായ അന്വേഷണത്തിനും രേഖാപരിശോധനയ്ക്കും ശേഷമേ തിരുത്തൽ അനുവദിച്ചിരുന്നുള്ളൂ. മാതാപിതാക്കളുടെ പേരിലെ അക്ഷരത്തെറ്റുകൾ, ഇനിഷ്യൽ ചേർക്കൽ, വിവാഹശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കൽ, മേൽവിലാസത്തിലെ മാറ്റങ്ങൾ എന്നിവയ്ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നിരുന്നു.
പുതിയ ഉത്തരവ് പ്രകാരം, ശരിയായ വിവരങ്ങൾ തെളിയിക്കുന്ന ഔദ്യോഗിക രേഖകൾക്കൊപ്പം രണ്ട് വ്യക്തികളുടെ പ്രസ്താവന കൂടി സമർപ്പിച്ചാൽ രജിസ്ട്രാർക്ക് തിരുത്തലുകൾ വരുത്താനാകും. പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.
അനാവശ്യമായ ഉദ്യോഗസ്ഥ നൂലാമാലകൾ ഒഴിവാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജനന-മരണ രജിസ്ട്രേഷൻ വിഭാഗത്തിലെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കും.
