ചെങ്കല്ല്-ചെമ്മണ്‍ അനധികൃത കടത്ത്; പോലീസിനെ നിരീക്ഷിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പ്; അഡ്മിൻ അറസ്റ്റില്‍..!
പോലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് ചെങ്കല്ലും ചെമ്മണ്ണും അനധികൃതമായി ഖനനം നടത്തി കടത്തുന്നതിനായി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച കേസില്‍ മുഖ്യ അഡ്മിൻ അറസ്റ്റില്‍. വളാഞ്ചേരി തിണ്ടലം സി.കെ. പാറ കാവുംപുറത്ത് വീട്ടില്‍ 43-കാരനായ ഗണേഷ് ആണ് പിടിയിലായത്.
വളാഞ്ചേരി പോലീസിന് ഇന്റലിജൻസില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗണേഷിനെ അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റ് 29നാണ് ‘റൂട്ട് മാപ്പ്’ എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന് പോലീസ് കണ്ടെത്തി.
ക്വാറി മാഫിയകള്‍ക്ക് ഒത്താശ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രൂപ്പില്‍ 500ലധികം പേരെ ഉള്‍പ്പെടുത്തിയിരുന്നു. അനധികൃതമായി കല്ലും മണ്ണും കടത്തിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി പോലീസിന്റെ ലൊക്കേഷൻ, പരിശോധനാ പോയിന്റുകള്‍, പട്രോളിംഗ് വിവരങ്ങള്‍ തുടങ്ങിയവ ഗ്രൂപ്പിലൂടെ പങ്കുവെച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
‘മൂസു’ എന്ന പേരില്‍ നമ്പർ സേവ് ചെയ്തിരുന്ന മറ്റൊരാളും ഗ്രൂപ്പിന്റെ അഡ്മിനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അനധികൃത ഖനന-കടത്ത് ശൃംഖലയിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ്.
