‘സ്വാബൂനിയുടെ ലോകം’ അക്കാദമിക് കോണ്‍ഫറൻസ് സമാപിച്ചു.
തിരൂരങ്ങാടി: കഴിഞ്ഞ വാരം അന്തരിച്ച സിറിയന്‍ ഖുർആൻ പണ്ഡിതനും നിരവധി ബൃഹദ് ഗ്രന്ഥങ്ങളുടെ രചയിതാവുമായ ശൈഖ് മുഹമ്മദ് അലി സ്വാബൂനിയുടെ ജീവിതം, രചനകൾ, വീക്ഷണങ്ങൾ എന്നിവ പ്രമേയമാക്കി നടന്ന ‘സ്വാബൂനിയുടെ ലോകം’ അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു.
ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിലെ ഖുർആൻ ആൻഡ് റിലേറ്റഡ് സയൻസസ് ഡിപാർട്മെന്‍റ് സംഘടിപ്പിച്ച പരിപാടി ഡോ. ഹാശിം നദ്‍വി ഉദ്ഘാടനം ചെയ്തു. വി.സി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി മുഖ്യ പ്രഭാഷണം നടത്തി.

സിറിയയിലെ ഹലബില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന മുസ്‌ലിം പണ്ഡിത ശ്രേഷ്ഠനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ശൈഖ് മുഹമ്മദ് അലി സ്വാബൂനിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. തികഞ്ഞ മതഭക്തനും വിനയാന്വിതനുമായിരുന്ന ശൈഖ് സ്വാബൂനിയുമായിഒന്നിലധികം തവണ കൂടിക്കാഴ്ച നടത്താനും ആത്മബന്ധം കാത്തുസൂക്ഷിക്കാനും സാധിച്ചത് സൌഭാഗ്യമായി കരുതുന്നു. സ്വാബൂനിയെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കോണ്‍ഫറന്‍സ് നിമിത്തമാവണമെന്നും ഡോ. നദ്‍വി ഉണര്‍ത്തി.
രണ്ടു സെഷനുകളിലായി നടന്ന പരിപാടിയില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സർവകലാശാലകളിലെ പതിനഞ്ചു ഗവേഷകർ വിഷയാവതരണം നടത്തി. സെഷനുകള്‍കൾക്ക് ഡോ. ജഅ്ഫര്‍ പറമ്പൂര്‍, ഡോ. സുഹൈല്‍ ഹിദായ ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ഡോ. മുനീര്‍ കുറ്റിയാനി മുഹമ്മദ്, ഡോ. ഇസ്മാഈല്‍ ഹുദവി, എ.പി മുസ്തഫ ഹുദവി, ഉമർ പി.പി ഹുദവി, ഇ.എം സുഹൈല്‍, ഉനൈസ് ഹിദായ, സിനാന്‍ ബശീര്‍ നൂറാനി തുടങ്ങിയവർ സംസാരിച്ചു. പി മുഹമ്മദ് ഇസ്ഹാഖ് ബാഖവി സ്വാഗതവും അനീസ് കുമ്പിടി നന്ദിയും പറഞ്ഞു.
