വീട്ടമ്മയുടെ മാല പൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവ് ഗുരുതരാവസ്ഥയിൽ. സംഭവം താനൂരിൽ.
താനൂർ: ട്രെയിൻയാത്രയ്ക്കിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചയാളെന്ന് ആരോപിച്ച് യാത്രക്കാർ പിടികൂടുമെന്നായപ്പോൾ ട്രെയിനിൽ നിന്ന് പുറത്തേക്കു ചാടിയ യുവാവ് ഗുരുതരാവസ്ഥയിൽ.
മംഗളൂരു -ചെന്നൈ എക്സ്പ്രസിൽ വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. പശ്ചിമ ബംഗാൾ കുസുംഗ്രാം ബർദാൻ സ്വദേശി മൊഹസിനാണ് (24) തീവണ്ടിയിൽനിന്ന് ചാടി കാലുകൾ തകർന്ന് ഗുരുതരാവസ്ഥയിലായത്.
ഇയാളുടെ ഇരുകാലുകളും ഒടിഞ്ഞുതൂങ്ങി.
തീവണ്ടി താനൂർ എത്തുന്നതിനു തൊട്ടുമുമ്പാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ വീട്ടമ്മയുടെ രണ്ടുപവൻ സ്വർണമാല പൊട്ടിച്ചത്. സഹയാത്രക്കാർ പിടികൂടുമെന്നായ തോടെ യുവാവ് തീവണ്ടിയിൽനിന്ന് ചാടുകയായിരുന്നുവെന്ന് സഹയാത്രക്കാർ പറഞ്ഞു.
ഇരുകാലുംകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാരും പോലീസും ആർ.പി.എഫും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് റെയിൽവേ പോലീസ് വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
