തമിഴ്നാട്ടിൽ തേങ്ങാവില കുത്തനെ കൂടി, കേരളത്തിലും വില കുതിച്ചുയരുന്നു; ചില്ലറ വിപണിയിൽ 60 രൂപ വരെ
തമിഴ്നാട്ടിൽ കൊപ്രക്കച്ചവടക്കാർ തേങ്ങാവില കുത്തനെ കൂട്ടിയതോടെ കേരളത്തിലും നാളികേരവില കുതിച്ചു കയറുന്നു. ഒരു ദിവസം കൊണ്ട് കിലോയ്ക്ക് 4 രൂപ കൂടി മൊത്തവില 52 – 54 രൂപയായി. ചില്ലറവിപണിയിൽ 60 രൂപ വരെയുണ്ട്. രണ്ടു ദിവസമായി തമിഴ്നാട്ടിൽ നിന്നു പാലക്കാട്ടേക്കുള്ള തേങ്ങാവരവിലും നേരിയ കുറവുണ്ട്.
തമിഴ്നാട്ടിലെ കൊപ്രവ്യാപാരികൾ കിലോയ്ക്ക് 50 രൂപ നിരക്കിലാണു തെങ്ങിൻതോപ്പിലെത്തി നാളികേരം എടുക്കുന്നത്. ഇതിൽ കൂടുതൽ വില നൽകിയാലേ കേരളത്തിലെ വ്യാപാരികൾക്ക് അവിടെ നിന്നു തേങ്ങ ലഭിക്കൂ എന്ന സ്ഥിതിയാണ്. ഇതോടെയാണു വില കൂട്ടിയത്. തമിഴ്നാട്ടിലെ പൊള്ളാച്ചി, ആനമല, അവിനാശി മേഖലകളിൽ നിന്നാണ് പാലക്കാട് വഴി കേരളത്തിലേക്കു കൂടുതൽ തേങ്ങ എത്തുന്നത്. പാലക്കാട് ജില്ലയ്ക്കകത്തു നിന്നുള്ള തേങ്ങാവരവു കുറവാണ്.
രാമായണമാസം ആരംഭിച്ചതോടെ നാളികേര വിൽപനയും വർധിച്ചിട്ടുണ്ട്. ഓണക്കാലം കൂടി എത്തുന്നതോടെ ആവശ്യം ഇനിയും ഉയരും. ഇതോടൊപ്പം വിലയും ഉയർന്നുനിൽക്കാനാണു സാധ്യതയെന്നു വ്യാപാരികൾ പറയുന്നു. ഏപ്രിൽ പകുതിക്കു ശേഷം പാലക്കാട്ട് നാളികേര വില 50ൽ കൂടിയിട്ടില്ല. ഒരു ഘട്ടത്തിൽ മൊത്തവില 35 രൂപ വരെയായി കുറഞ്ഞിരുന്നു.
