മൂന്നിയൂരിലെ ബേക്കറിയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി ; നിയമലംഘനം കണ്ടെത്തിയ ബേക്കറിയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ നിർദേശം.
പ്രതീകാത്മക ചിത്രം
തിരൂരങ്ങാടി : മൂന്നിയൂർ ആലിൻചുവടിൽ ബേക്കറിയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ ബേക്കറിയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ നിർദേശം നൽകി. ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധനാ റിപ്പോർട്ട് എന്നിവ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി.
കണ്ണാടി ചില്ലുകളിൽ സൂക്ഷിച്ചിരുന്ന ബേക്കറി സാധനങ്ങളിൽ ബാച്ച് നമ്പരും തിയ്യതിയും രേഖപ്പെടുത്തിയിട്ടില്ല. പാഴ്സൽ നൽകുമ്പോൾ തിയ്യതി, സമയം, എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണം എന്ന സ്റ്റിക്കർ പേക്കറ്റിന് മുകളിൽ ഒട്ടിക്കുന്നില്ല എന്നും കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കി.
പ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ പ്രവർത്തന അനുമതി നൽകൂ എന്നും, ആലിൻചുവടിൽ തുടർ പരിശോധനയുണ്ടാകുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. എഫ്.എച്ച്.സി മൂന്നിയൂർ മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീക്ക് പുള്ളാട്ടിന്റെ നേതൃത്വത്തിൽ എച്ച്.ഐ.എം. സബിത, ജെ.എച്ച്.ഐ മാരായ എഫ്. ജോയ്, കെ.എം ജൈസൽ, വി. പ്രശാന്ത്, എ.വി. പ്രദീപ് കുമാർ, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ബേക്കറിയിൽ നിന്ന് സാന്റ്‌വിച്ച് വാങ്ങിയതിൽ പുഴുവിനെ കണ്ടെത്തിയെന്ന കുന്നത്ത് പറമ്പ് സ്വദേശി നൽകിയ പരാതിയിൽ ആണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.
