വള്ളിക്കുന്നിൽ മൂന്ന് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; നിർത്തുന്നത് ജൂലൈ ഇരുപത്തിനാല് മുതൽ
വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു റെയില്‍വേ ഉത്തരവായി. ഷൊര്‍ണൂര്‍ – കണ്ണൂര്‍, ഷൊര്‍ണൂര്‍ മെമു ട്രെയിനുകൾക്കും തിരുവനന്തപുരം- മംഗലാപുരം പരശുറാം എക്സ്പ്രസ്സിനും ജൂലൈ ഇരുപത്തിനാല് മുതല്ലാണ് വള്ളിക്കുന്നിൽ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവായത്. പുലർച്ചെ 05.49 ന് കണ്ണൂർ മെമു വള്ളിക്കുന്നിലെത്തും. തിരിച്ച് ഷൊർണ്ണൂരിലേക്കുള്ള വണ്ടി രാത്രി 08.24 ന് വള്ളിക്കുന്നിലെത്തും.
തിരുവനന്തപുരം – മംഗലാപുരം പരശുറാം എക്സ്പ്രസ്സ് വൈകീട്ട് 03.17 നാണ് വള്ളിക്കുന്നിൽ എത്തുക. ഈ വണ്ടികള്‍ക്ക് സ്റ്റോപ്പ് ലഭിച്ചതിലൂടെ വള്ളിക്കുന്നുകാരുടെ യാത്രാദുരിതത്തിന് ഏറെ പരിഹാരമാകും. വള്ളിക്കുന്നിൽ പ്ലാറ്റ്ഫോം ഉയർത്തുന്ന പ്രവൃത്തികള്‍ നടന്നു വരുന്നതിനിടെ മൂന്ന് വണ്ടികള്‍ക്ക് സ്റ്റോപ്പ് ലഭിച്ചത് വള്ളിക്കുന്നുകാർക്ക് ഇരട്ടി മധുരമായി.
വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റിയുടെ നിരന്തര പരിശ്രമവും എം.പി. അബ്ദുസ്സമദ് സമദാനി എം.പിയുടെ റെയില്‍വേ മന്ത്രിയുമായുള്ള ഇടപെടലുകളും മൂലവുമാണ് വള്ളിക്കുന്നുകാരുടെ ഏറെക്കാലമായുള്ള പ്രയാസങ്ങള്‍ പരിഹരിച്ചു കിട്ടിയത്. വള്ളിക്കുന്നിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും റെയില്‍വേ മന്ത്രിയേയും അബ്ദുസ്സമദ് സമദാനി എം.പി യെയും നാടിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റി സെക്രട്ടറി പി.പി. അബ്ദുറഹ്മാന്‍ പറഞ്ഞു.
