ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയ രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
ന്യൂസിലാൻഡിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയായ യുവാവിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് മാലോത്ത് സ്വദേശി കൊന്നക്കാട് കുന്നോലാ വീട്ടിൽബിജേഷ് സ്കറിയ (30), ചെന്നൈ സ്വദേശി പൊന്നമള്ളി തിരുവള്ളൂർ പി.ജി.പി സ്ട്രീറ്റിൽ താമസിക്കുന്ന മുഹമ്മദ് മുഹൈദ്ദീൻ (39) എന്നിവരെയാണ് പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ.ജെ. ജിനേഷിൻറെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ ബാബുരാജ്, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, മുജീബ് റഹ്മാൻ എന്നിവർ ചേർന്ന് പിടികൂടിയത്.
ബിജേഷ് സ്കറിയയെ കാസർകോട് നിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയിൽ നിന്നുമാണ് പിടികൂടിയത്. ഫേസ്ബുക്ക്, ഇൻസ്ട്രഗ്രാം വഴി പരസ്യം നൽകി കാസർഗോഡ് സ്വദേശിയാണ് ഇവരിൽ നിന്നും പണം കൈപ്പറ്റിയിട്ടുള്ളത്. തുടർന്ന് ചെന്നൈ സ്വദേശിയായ മുഹയുദ്ദീൻ എന്നയാളുടെ സ്ഥാപനത്തിലേക്ക് പരാതിക്കാരനെ ചെന്നൈയിലേക്ക് വിളിപ്പിച്ച് ഇന്റർവ്യൂ നടത്തി.
സംസ്ഥാനത്ത് പലസ്ഥലങ്ങളിലായി സമാനകുറ്റകൃത്യങ്ങൾ ഇവർ നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് ഐപിഎസ്, താനൂർ ഡിവൈഎസ്പി. വി.വി. ബെന്നി എന്നിവർ അന്വേഷണസംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.
ന്യൂസിലാൻഡിലേക്ക് കൊണ്ടുപോകുന്നതിനായി ദുബായിൽ വെച്ച് മൂന്നുമാസത്തെ പരിശീലനം ഉണ്ടെന്നും പരിശീലന കാലയളവിൽ വരെ ശമ്പളം നൽകുമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഉദ്യോഗാർത്ഥികളെ ഇവർ വലയിൽ കുരുക്കിയിട്ടുള്ളത്. ചോദ്യം ചെയ്തതിൽ പലസ്ഥലങ്ങളിൽ നിന്നായി ഇവർ പണം കൈപ്പറ്റിയിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ ഊർജ്ജിത നടപടികൾ നടക്കുന്നതായി പോലീസു അറിയിച്ചു.
