ഫുട്ബോൾ പരിശീലനത്തിനിടെ ആൺകുട്ടികളെ പീഡിപ്പിച്ച പരിശീലകന് രണ്ട് കേസുകളിലായി 52 വർഷം തടവ്
ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാളെ 52 വർഷം തടവിന് ശിക്ഷിച്ചു. കൊച്ചി കോന്തുരുത്തി സ്വദേശി ഷാജിയെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. രണ്ടു കേസുകളിലാണ് ശിക്ഷ വിധിച്ചത്. ഫുട്ബോൾ പരിശീലിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഷാജി ആൺകുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയത്.
2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സെലക്ഷൻ ട്രയൽസ് നടത്തി റിക്രൂട്ട് ചെയ്തു കോലഞ്ചേരിയിലും മഴുവന്നൂരിലും ആൺകുട്ടികളെ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവത്തിൽ ആൺകുട്ടികളുടെ വീട്ടുകാർ പരാതി നൽകിയതോടെ പുത്തൻകുരിശ് പൊലീസ് ഷാജിക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇയാൾ ഒളിവിൽ പോകുകയും ചെയ്തു. മുംബൈ, ചെന്നൈ, പൂനെ, ഡൽഹി, കാശ്മീർ എന്നിവിടങ്ങളിലായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.
മൂന്ന് കുട്ടികളാണ് ഷാജിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ മറ്റൊരു കേസിൽ ഇയാൾക്ക് 31 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇതോടെ 83 വർഷം തടവ് ശിക്ഷയാണ് ഷാജിക്ക് ലഭിച്ചത്.
