പൂച്ചയെ രക്ഷിച്ച മലയാളികൾ ഉൾപ്പെട്ട സംഘത്തിന് 40 ലക്ഷം രൂപ സമ്മാനം നൽകി ദുബായ് ഭരണാധികാരി


ദുബായ് • ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ബാൽക്കണിയിൽ കുടുങ്ങിയ ഗൾഭിണി പൂച്ചയെ രക്ഷിച്ച 2 മലയാളികളടക്കം നാലു പേർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സമ്മാനം.
ആർടിഎ ബസ് ഡ്രൈവറായ കോതമംഗലം സ്വദേശി നസീർ മുഹമ്മദ്, പൂച്ചയെ രക്ഷിക്കുന്നത് വീഡിയോയിൽ പകർത്തിയ കോഴിക്കോട് വടകര സ്വദേശിയും അടുത്തുള്ള ഗ്രോസറി ഉടമയുമായ അബ്ദുൽ റാഷിദ് (റാഷിദ് ബിൻ മുഹമ്മദ്), മൊറോക്കോ സ്വദേശി അഷറഫ്, പാക്കിസ്ഥാൻ സ്വദേശി ആതിഫ് മഹമ്മൂദ് എന്നിവർക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.
10 ലക്ഷം രൂപ (50,000 ദിർഹം) വീതം ഇന്നലെ രാത്രി ഭരണാധികാരിയുടെ ഒാഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥൻ നേരിട്ട് സമ്മാനിക്കുകയായിരുന്നു.
ഈ മാസം 24ന് രാവിലെ ദെയ്റ നായിഫ് ഫ്രിജ് മുറാറിലായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെയടക്കം അഭിനന്ദനത്തിന് കാരണമായ സംഭവം നടന്നത്.
കെട്ടിടത്തിന്റെ റോഡിന് അഭിമുഖമായുള്ള ബാൽക്കണിയുടെ അരികിൽ കുടുങ്ങി പരുങ്ങലിലായ ഗർഭിണിയായ പൂച്ചയെ തൊട്ടടുത്ത് താമസിക്കുന്ന നസീർ മുഹമ്മദ്, അഷ്റഫ്, ആതിഫ് എന്നിവർ ചേർന്ന് തുണിയിലേയ്ക്ക് ചാടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പൂച്ച പരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.