മഞ്ചേരി പന്തല്ലൂർ മലയിൽ 7 പേർക്ക് ഇടിമിന്നലേറ്റു; 4 പേർ മരിച്ചു; അപകടം പന്തല്ലൂർ മല കയറിയപ്പോൾ..!
മഞ്ചേരി മങ്കട പന്തല്ലൂർ മലയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. വെള്ളില സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിന് നേരെയാണ് ഇന്ന് വൈകുന്നേരം 5:30-ഓടെ മിന്നലേറ്റത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെ ഇവർ ഇടിമിന്നലിൽ അകപ്പെടുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലേറ്റതിനെത്തുടർന്ന് സംഘത്തിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് ഇതുവരെ വരെ വിവരമില്ലായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഇയാളെ കണ്ടെത്താനായത്.
വെള്ളില മലയിൽ സ്വദേശികളായ പുതുക്കുടി അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻ വീട്ടിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), ആലിക്ക പറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മലയിൽ സ്വദേശികളായ റോഷൻ (20), ഇഷ്‌ഹാത് (19), സൽമാനുൽ ഫാരിസ് (21) എന്നിവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകിട്ടോടെ പ്രദേശത്തുണ്ടായ കനത്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്; ഉറ്റ സുഹൃത്തുക്കളായ യുവാക്കളുടെ അപ്രതീക്ഷിത വേർപാട് വെള്ളില ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
മലയുടെ ഉൾപ്രദേശത്ത് വെച്ചാണ് അപകടം സംഭവിച്ചത്. അതിനാൽ തന്നെ രക്ഷാപ്രവർത്തനം വൈകി.
മരിച്ചവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
