പാറിനടന്ന പ്രായത്തിൽ ആദിലും ഫൗസാനും വിടവാങ്ങി; നടുക്കം മാറാതെ പിലാക്കൽ തോട്
കളിച്ചും ചിരിച്ചും പാറിനടക്കേണ്ട പ്രായത്തിൽ രണ്ട് കുരുന്നുകൾ ഒരേ കുഴിയിൽ വീണ് മരിച്ചത് മൂന്ന് ഗ്രാമങ്ങളെ സങ്കടക്കടലിലാഴ്ത്തി. പൂക്കോട്ടൂർ പിലാക്കലിലെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നെത്തിയ മലപ്പുറം മേൽമുറി ചേർതൊടി അഫ്സൽ – ഫെബിന റിൻസി ദമ്പതികളുടെ മകൻ ആദിൽ ഹിറാഷ് (6), കിഴിശ്ശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീൽ – തസ്‌നിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് പൂക്കോട്ടൂർ പിലാക്കൽ പരപ്പൻതോടിലെ കുഴിയിൽ വീണ് മരണപ്പെട്ടത്.
ഇരുവരുടെയും മയ്യിത്തുകൾ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മുഹമ്മദ് ഫൗസാന്റെ മയ്യിത്ത് വീട്ടിൽ എത്തിച്ച ശേഷം ഖബറടക്കം കിഴിശ്ശേരി ആലിൻചുവട് മേലെകിഴിശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ഉച്ചക്ക് 1:30 ന് നടക്കും.
കിഴിശ്ശേരിയിൽ പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ ഒരു വർഷമായി പിതാവ് കാഞ്ഞിരപ്പള്ളി ശിഹാബുദ്ദീന്റെ വീട്ടിലായിരുന്നു തസ്‌നിമയും മക്കളും താമസിച്ചിരുന്നത്. പി.കെ.എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളായ ആദിലും ഫൗസാനും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കാണാതായത്.
നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ വീട്ടിൽനിന്ന് 150 മീറ്ററുകൾ മാറി വെള്ളം നിറഞ്ഞ കുഴിയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസത്തെ മഴയിൽ നിറഞ്ഞ കുഴിയിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഉടൻ മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും കുരുന്നുകളെ രക്ഷിക്കാനായില്ല.
അവധിക്കാലം കഴിഞ്ഞ് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കാനിരുന്ന ആദിലിന്റെയും യു.കെ.ജിയിലേക്ക് മാറാനിരുന്ന ഫൗസാന്റെയും അപ്രതീക്ഷിത വിയോഗം കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ്.
