‘മാന്യമായി മറുപടി പറയണം, ഉറങ്ങേണ്ട സമയത്താണോ മദ്രസ പഠനം നടത്തേണ്ടത്?’ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ജിഫ്രി തങ്ങൾ


സ്കൂൾ സമയമാറ്റ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ പ്രതികരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നും സർക്കാർ ചർച്ചക്ക് തയ്യാറായത് മാന്യതയാണെന്നും പറഞ്ഞ അദ്ദേഹം, സമുദായത്തിൻ്റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയത് എന്നും ഓർമ്മിപ്പിച്ചു.
സാമുദായിക കാര്യങ്ങൾ പറയാനാണ് സാമുദായിക സംഘടനകൾ. ആലോചിച്ച് ചെയ്യാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താൻ ആവുമോ? ആകെ 24 മണിക്കൂറല്ലേ ഉള്ളൂ. മുഖ്യമന്ത്രിക്കാണ് ഞങ്ങൾ നിവേദനം കൊടുത്തത്. തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.
മന്ത്രി മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. ചർച്ചയ്ക്ക് വിളിച്ചത് മാന്യമാണ്. ചർച്ചയുമായി ബന്ധപ്പെട്ട ആശയവിനിമയം ഉടൻ നടത്തും. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ല. വൈകിയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മാന്യമായ സമീപനം ഉണ്ടായത്. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില പ്രതികരങ്ങൾ ചൊടിപ്പിച്ചു. പ്രക്ഷോഭം നേരത്തെ തീരുമാനിച്ചത്. ചർച്ച വിജയിച്ചാൽ അത് ഉണ്ടാകില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.