പെരുവള്ളൂര്‍ കാടപ്പടിയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തി ; രഹസ്യമായി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി; രണ്ടു പേര്‍ അറസ്റ്റില്‍..
ബേക്കറി ഉത്പ്പന്നങ്ങളുണ്ടാക്കി ഹോള്‍സെയില്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ നിന്നുലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊണ്ടോട്ടി പെരുവള്ളൂര്‍ കാടപ്പടിയിലെ ആല്‍ഫ സ്വീറ്റ്സ് എന്ന സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ പെരുവള്ളൂര്‍ കരുവാങ്കല്ല് പുളിയൻപറമ്പ് സ്വദേശി ആബിദ് അലി, വയനാട് മുത്തങ്ങ സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍പ്പെട്ട ഫറോക്ക് സ്വദേശി പി.എം. സെയ്ത് ഇഷാം ഒളിവിലാണ്.
സ്ഥാപനത്തിലെ ജോലിക്കാരായ ഇവര്‍ രഹസ്യമായി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന കേസിലാണ് അറസ്റ്റുണ്ടായത്. 2019 മേയ് 31 വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ സ്ഥാപനത്തിലെ സ്റ്റോക്കില്‍ 23,50,000 രൂപയുടെയും 2,24,500 രൂപയുടെ പണക്കുറവും കണ്ടെത്തുകയായിരുന്നു.
ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും സിസിടിവി കാമറ ദൃശ്യങ്ങളും പരിശോധിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. അക്കൗണ്ടന്‍റുമാരും സെയില്‍സ്മാൻമാരുമായിരുന്ന പ്രതികള്‍ സ്ഥാപനത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ ഗൂഗിള്‍ പേ വഴി നല്‍കുന്ന പണം തട്ടിപ്പ് നടത്തി സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയും സ്ഥാപനത്തിലെത്തുന്ന പണം കണക്കില്‍ കൃത്രിമം കാട്ടി മുക്കുകയുമായിരുന്നു. പെരുവള്ളൂര്‍ പറമ്പില്‍പ്പീടിക സ്വദേശി ഉബൈദ്, സഹോദര ഭാര്യ പാത്തുമ്മ എന്നിവരുടെ ഉടമസ്ഥതിയിലുള്ള സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്.
