NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂർ കസ്റ്റഡി മരണം : ശ്വാസകോശത്തിൽ രക്തസ്രാവം കാരണമുണ്ടായ നീർക്കെട്ട് മരണ കാരണം; താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചു; ശരീരത്തിൽ 21 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 

താനൂർ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ പോലീസ് മർദ്ദനം വ്യക്തമാക്കി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരണപ്പെട്ട താമിർ ജിഫ്രിയുടെ കൈകളിലും കാലിന് അടിവശത്തുമടക്കം നിരവധി മുറിവുകളേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. താമിറിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണം ശ്വാസകോശത്തിൽ നീർക്കെട്ട് വന്നതാണെന്നും റിപ്പോർട്ടിലുണ്ട്.

പോലീസ് മൂർച്ചയില്ലാത്ത ലാത്തിപോലത്തെ ദണ്ഡ്‌കൊണ്ട് മർദ്ദിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇയാളുടെ ആമാശയത്തിൽ നിന്ന് രണ്ട് പാക്കറ്റുകൾ കണ്ടെത്തി. ഇവ പരിശോധനയ്ക്കായി കെമിക്കൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

 

താമിർ ഹൃദ്രോഗിയായിരുന്നു. മർദ്ദനം മൂലം രോഗം മൂർച്ഛിച്ചെന്നും ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായെന്നും റിപ്പോർട്ട് പറയുന്നു. ശരീരത്തിൽ 21 മുറിവുകളുണ്ടെന്നും ഇതിൽ 19 എണ്ണം മരിക്കുന്നതിന് കുറച്ച് മുമ്പുള്ളതാണെന്നും രണ്ട് മുറിവുകൾ ആന്റി മോർട്ടത്തിന്റേതെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.

കൈവിലങ്ങുകൾ ഇട്ട് പോലീസ് താമിറിനെ ക്രൂരമായി മർദിച്ചുവെന്നും കൈതണ്ടയിൽ ഗുരുതരപരിക്കെന്നും റിപ്പോർട്ടിൽ പറയുന്നു. താമിറിന്റെ കാലിലിന്റെ അടിഭാഗത്ത് ലാത്തികൊണ്ട് അടിച്ച പോലത്തെ പാടുണ്ട്. പുറംഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്. കാൽമുട്ടിനും കൈവിരലുകൾക്ക് പരിക്കുണ്ട്. കൈമുട്ടിന് പരിക്കേറ്റിട്ടുണ്ട്. പോലീസ് അതിക്രൂരമായി മർദിച്ചു. ചിത്രങ്ങൾ സഹിതം മുറിവുകൾ വിശദീകരിച്ചുള്ള 13 പേജ് റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി കെസി ബാബുവിന് കൈമാറിയിരിക്കുന്നത്.

അതേസമയം, എന്താണ് സംഭവിച്ചത് എന്നതിന്റെ ചുരുക്കം പോലീസ് സർജനോട് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.ഇൻക്വസ്റ്റ് പകർപ്പ് പോലും നൽകിയില്ല. ജൂലൈ 31 ന് രാത്രി 11:25നും, ഓഗസ്റ്റ് ഒന്നിന് പുലർച്ചെ 5:25നും ഇടയ്ക്ക് ആകും മരണമെന്നാണ് നിഗമനമെന്നും പോസ്റ്റ് മോർട്ടം ചെയ്ത സർജന്റെ റിപ്പോർട്ടിലുണ്ട്.

മുറിവുകളിൽ പലതും ആഴമേറിയതാണ്. മൂർച്ചയില്ലാത്ത ആയുധം കൊണ്ട് മർദിച്ചു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. താമിർ ജിഫ്രിയുടെ മരണസമയം പോലീസും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. സ്റ്റേഷനിൽ എപ്പോൾ കുഴഞ്ഞു വീണു എന്ന് പറയുന്ന സമയവും രേഖപ്പെടുത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം സംഘം മൃതദേഹം കാണുമ്പോൾ വസ്ത്രമില്ലായിരുന്നു. പോലീസ് ഫയലിൽ പറയുന്ന വസ്ത്രങ്ങൾ അവർ കാണിച്ച് കൊടുത്തിട്ടില്ല.

താമിറിന്റെ ശരീരത്തിൽ ക്ഷതമേറ്റത് രേഖാചിത്രം ഉൾപ്പെടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടിയുടെ പൂർണഭാഗം വീഡിയോ ചിത്രീകരിച്ചു. കോഴിക്കോട്ടെ ലാബിലേക്കാണ് ആമാശയത്തിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കവറുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ആമാശയത്തിൽ അതെങ്ങനെയെത്തി എന്നതിൽ അന്വേഷണം വേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *