ഏഴു മാസത്തിനിടെ കേരളത്തിൽ പട്ടി കടിച്ചത് രണ്ടുലക്ഷത്തോളം പേരെ; ജീവൻ നഷ്ടമായത് 21 പേർക്ക്
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെയും ജീവൻ നഷ്ടമാകുന്നവരുടെയും എണ്ണത്തിൽ വൻവർധന. ആറു വര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്. ഇതില്‍ 2 ലക്ഷത്തോളം പേര്‍ക്ക് കഴിഞ്ഞ ഏഴ് മാസത്തിനിടെയാണ് കടിയേറ്റത്. 21 പേര്‍ക്ക് ജീവൻ നഷ്ടമായി. പത്തനംതിട്ട റാന്നി സ്വദേശിനിയായ 12 കാരി അഭിരാമിയാണ് ഏറ്റവും ഒടുവിലത്തെ ഇര. പ്രതിദിനം ആയിരം പേർക്ക് കടിയേൽക്കുകയും പത്ത് ദിവസത്തിൽ ഒരാൾ നായയുടെ കടിയേറ്റ് മരിക്കുന്ന തരത്തിലേക്കുമാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.
മരിച്ച 21 പേരിൽ 6 പേർ വാക്സിനെടുക്കാത്തവരാണെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. വാക്‌സിനെടുത്തിട്ടും മരണം സംഭവിച്ചത് വാക്സിന്റെ ഫലപ്രാപ്തിയെ പറ്റി ആശങ്കയുണ്ടാക്കി. ഇവർക്ക് കടിയേറ്റത് നെഞ്ച്, മുഖം, കഴുത്ത്, ചെവി, കൈവെള്ള എന്നിവിടങ്ങളിൽ ആയിരുന്നു. ഈ ഭാഗങ്ങളിലെ മുറിവുകളിൽ കൂടി വിഷം അതിവേഗം തലച്ചോറിലെത്തും. വാക്‌സിനെടുത്താലും ഫലമുണ്ടാകില്ലെന്ന് വിദഗ്ധർ പറയുന്നു.
ഏഴ് മാസത്തിനിടെ 1,83,931 പേർക്ക് നായയുടെ കടിയേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കുകൾ. ജൂലൈയില്‍ മാത്രം 38,666 പേര്‍ക്കാണ് നായ കടിയേറ്റത്. തിരുവന്തപുരം, പാലക്കാട് ജില്ലകളിലാണ് ആക്രമണം കൂടുതല്‍. 2016 നെ അപേക്ഷിച്ച് 2022ല്‍ പേവിഷ പ്രതിരോധ വാക്സീന്‍ ഉപയോഗത്തില്‍ 57 ശതമാനവും പേവിഷ പ്രതിരോധ സീറം ഉപയോഗത്തില്‍ 109 ശതമാനവും വര്‍ധനയുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ പേപ്പട്ടിയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 200 ശതമാനം വർധനയുണ്ടായി എന്നാണ് കണക്കുകൾ.
പട്ടിയുടെ കടിയേറ്റ കേസുകൾ
2017 -1,35,749
2018 -1,48,365
2019 -1,61,050
2020 -1,60,483
2021- 2,21,379
2022- 1,47,287 (ജൂൺവരെ)
വാക്‌സിൻ ഫലപ്രദമാകാതിരിക്കാന്‍ പലതരം കാരണങ്ങളാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കുത്തിവെപ്പിന്റെ സാങ്കേതിക രീതികള്‍ കൃത്യമായി പാലിക്കാത്തതാണ് പ്രശ്‌നമെന്ന് ചിലര്‍ പറയുന്നു. ക്രമപ്രകാരം വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഫലം കിട്ടാതെ പോകുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പ്രത്യേക ഊഷ്മാവില്‍ ശീതീകരിച്ച് സൂക്ഷിക്കാത്തതുകൊണ്ടാണ് വാക്‌സിന്‍ നിര്‍വീര്യമാകുന്നതെന്ന ആരോപണവും ഗൗരവത്തിലെടുക്കേണ്ടതുണ്ട്.