NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു; പോസ്റ്റ്‌മോർട്ടം നടപടി തുടങ്ങി

കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ (Rifa Mehnu)മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി (post mortem)പുറത്തെടുത്തു.

പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് മൃതേദഹം പുറത്തെടുത്തത്.

താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

ഫോറൻസിക് സംഘത്തിന്റെ അഭിപ്രായം അനുസരിച്ചു പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടക്കുമെന്ന് തഹസിൽദാർ എ എം പ്രേംലാൽ അറിയിച്ചു. എംബാം ചെയ്തതിനാല്‍ മൃതദേഹം കൂടുതൽ അഴുകിയിരുന്നില്ല.

തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നു തന്നെ മൃതദേഹം മറവുചെയ്യും.

മാര്‍ച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മാർച്ച് മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു. ദുബായില്‍വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു.

ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങൾ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് റിഫ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ വ്‌ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരെ കാക്കൂർ പോലീസ് കേസെടുത്തിരുന്നു.

മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയത്.

കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. 3 വർഷം മുൻപായിരുന്നു റിഫയും മെഹ്നാസും വിവാഹിതരായത്. ഇവർക്ക് 2 വയസ്സുള്ള മകനുണ്ട്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പർദ കമ്പനിയിൽ ജോലിക്കായി ദുബായിലെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *