ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സമ്പദ്രംഗം തകര്‍ന്നതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ രാജ്യവ്യാപക പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ഗോടബയ രാജപക്സ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് പ്രസിഡന്റിന് സമ്പൂര്‍ണ അധികാരം നല്‍കും. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധമുയര്‍ന്നത് പിന്നാലെയാണ് അടിയന്തരാവസ്ഥ.
ഏപ്രില്‍ ഒന്നുമുതലാണ് അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരിക. നേരത്തെ രാജ്യത്തെ സാമ്പത്തിക തകര്‍ച്ച കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. കൊളംബോയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ ഭരണഘടനയുടെ 155ാം വകുപ്പ് പ്രകാരം പ്രസിഡന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്. ഇത് കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല.
ഒരു മാസമാണ് പ്രഖ്യാപനത്തിന്റെ പ്രാബല്യം. 14 ദിവസത്തിനുള്ളില്‍ പാര്‍ലമെന്റ് ഇത് അംഗീകരിക്കണം. ഇല്ലെങ്കില്‍ റദ്ദാവും. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യമാണ് രാജ്യം നേരിടുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വാതകത്തിനും ഉള്‍പ്പടെ ഗുരുതരമായ ക്ഷാമമുണ്ട്. ഡീസല്‍ ലഭ്യത പൂര്‍ണ്ണമായും നിലച്ചു. രാജ്യത്തെ 22 ദശലക്ഷം ആളുകളാണ് ദുരിതത്തിലായത്. 13 മണിക്കൂര്‍ വൈദ്യുതി തടസ്സപ്പെട്ടു. വൈദ്യുതി ലാഭിക്കുന്നതിനായി തെരുവു വിളക്കുകള്‍ ഉള്‍പ്പടെ അണച്ചിരുന്നു.
