കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: സോനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് ഭർത്താവ് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ
ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ആറ് മാസം ഗർഭിണിയായിരുന്ന സോന കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം.
സോനയുടേത് ആത്മഹത്യയല്ലെന്നും അപകടത്തിന്റെ മറവിൽ രജിൻലാൽ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.
രജിൻലാലിന് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് സോന ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിലുള്ള കുടുംബവഴക്ക് അതിരൂക്ഷമായെന്നുമാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.
സോന ഗർഭം ധരിച്ച കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് വരെ ആവശ്യപ്പെട്ട് രജിൻലാൽ പീഡിപ്പിച്ചിരുന്നുവെന്നും സോനയുടെ ബന്ധുവായ എ.കെ. സത്യൻ വെളിപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. കാർ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് നിലവിൽ പോലീസ് രേഖപ്പെടുത്തിയത്.
