SSLC പരീക്ഷ ഫലപ്രഖ്യാപനം നാളെ (വെള്ളി) : പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും.
പ്രതീകാത്മക ചിത്രം
എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം 15 ന് തന്നെയുണ്ടാകും. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. വിദ്യാഭ്യാസ മന്ത്രി ഇല്ലാതെയായിരിക്കും ഫലപ്രഖ്യാപനം ഉണ്ടാകുക. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും.
ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. മന്ത്രിസഭയിക്കായി കാത്തിരിക്കേണ്ടതില്ലെന്ന് കെപിസിസി നേതൃത്വവും വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു എന്നാണ് വിവരം.
മെയ് 15 ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ മന്ത്രിസഭ രൂപീകരണം വൈകിയതോടെയാണ് ഫലപ്രഖ്യാപനത്തിൽ അവ്യക്തതകൾ നിഴലിച്ചത്.
മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി എന്നീ പോസ്റ്റുകളിൽ ആളില്ലാതായതോടെ ആര് പ്രഖ്യാപിക്കും എന്നതും ആശങ്കയായി. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. എസ്എസ്എൽസി ഫലം അറിയാൻ കാലതാമസം ഉണ്ടായാൽ അത് വിദ്യാർഥികളുടെ പ്ലസ് വൺ അഡ്മിഷനെ അടക്കം ബാധിക്കുമെന്ന് കണക്കുകൂട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
