ജില്ലയിൽ വില്ലനായി മലമ്പനി; മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം..!
വണ്ടൂരിൽ ഒരു കുടുംബത്തിലെ മൂന്ന് അതിഥി തൊഴിലാളികൾക്ക് മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. നാല് ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്ന് വണ്ടൂരിലെത്തിയ മൂന്ന് പേർക്കാണ് രോഗം കണ്ടെത്തിയത്.
ഇവർ വണ്ടൂർ അമ്പലപ്പടിയിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
മലമ്പനി പടരുന്നത് തടയുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ വിപുലമായ സന്ദർശനവും ബോധവത്കരണവും നടന്നു.
ഇന്ന് 17, 18 വാർഡുകളിലുൾപ്പെട്ട പുല്ലൂർ, അമ്പലപ്പടി, താമരശ്ശേരി മഠം, ഗവ. വി.എം.സി. സ്കൂൾ പരിസരം, പുളിക്കൽ, നായാടിക്കുന്ന് ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.
മമ്പാട്, തിരുവാലി, വണ്ടൂർ, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, ആശാ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകൾ സന്ദർശിച്ചത്. മലമ്പനി ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും കൊതുക് പെരുകാതിരിക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ വീട്ടുകാർക്ക് വിവരിച്ചു നൽകുകയും ചെയ്തു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചിരട്ടകൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേകം നിർദേശം നൽകി.
