പരപ്പനങ്ങാടി : അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി ചിറമംഗലം റെയിൽവെ മേൽപ്പാലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ ശിലാസ്ഥാപനം നടത്തി.
ശിലാസ്ഥാപനത്തോടനുബന്ധിച്ച് ചിറമംഗലത്ത് നടന്ന പരിപാടി കെ.പി.എ.മജീദ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർമാരായ ഫരീറ ഹസ്സൻകോയ, സി. ജയദേവൻ, ഒ. സുമിറാണി, എൻ.കെ.ജാഫറലി, ഖൈറുന്നീസ താഹിർ, പി. ദീപ, കോഴിക്കോട് സ്റ്റേഷൻ ഡയരക്ടർ അബ്ദുൾ അസീസ്, തിരൂർ സീനിയർ സെക്ഷൻ എൻജിനീയ ർവിമൽജിത്ത് എന്നിവർ സംസാരിച്ചു.
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന അമൃത് ഭാരത് സ്റ്റേഷൻ യോജന പദ്ധതിയിൽ നവീകരിക്കുന്ന 553 റെയിൽവേ സ്റ്റേഷനുകളുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. 41,000 കോടി ചെലിവിൽ 2000 റെയിൽവേ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഓൺലൈനായി നിർവഹിക്കുന്നത്. കേരളത്തിലെ 35 സ്റ്റേഷനുകളും ഇതിലുൾപ്പെടുന്നുണ്ട്.
കേരളത്തിൽ കണ്ണൂർ, തലശേരി, ഫറോക്ക്, തൃശൂർ, ഗുരുവായൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനികളിലെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. റെയിൽവേ സ്റ്റേഷനുകളിലെ മേൽപ്പാലങ്ങൾ, അടിപ്പാതകൾ, ലിഫ്റ്റ്, എസ്കലേറ്റർ തുടങ്ങിയവയുടെ നിർമാണമാണ് പദ്ധതിയിലൂടെ നടത്തുന്നത്.
റെയിൽവേ സ്റ്റേഷനുകളുടെ വികസനമാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സ്റ്റേഷനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തന്നെയാണ് പ്രാഥമിക ലക്ഷ്യം. വെയ്റ്റിങ് ഹാളുകൾ, ശൗചാലയങ്ങൾ സൗജന്യ വൈഫൈ തുടങ്ങിയവയും അമൃത് ഭാരത് സ്റ്റേഷനുകളിലുണ്ടാകും.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 31.34 കോടി രൂപയുടെ വികവ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. നടപ്പാലം, ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയ്ക്ക് 13.77 കോടി രൂപയും സ്റ്റേഷൻ പരിസരത്തു പാർക്കിങ് സൗകര്യവും കിഴക്കേ കവാടത്തിൽ പുതിയ ബുക്കിങ് ഓഫീസ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 17.57 കോടി രൂപയുമാണ് അനുവദിച്ചത്.
തൃശൂർ റെയിൽവേ സ്റ്റേഷൻ വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളോടെയാണ് നവീകരിക്കുന്നത്. 375 കോടി രൂപയാണു പ്രാഥമിക ചെലവ്. ഗുരുവായൂർ സ്റ്റേഷനിൽ 10.9 കോടി രൂപ ചെലവിലും ഫറോക്കിൽ 7.59 കോടി രൂപ ചെലവിലും നവീകരണ പ്രവർത്തനങ്ങൾ നടക്കും. ഷൊർണൂർ ജങ്ഷന്റെ നവീകരണത്തിന് 15.4292 കോടി രൂപ ചെലവഴിക്കും. ഒറ്റപ്പാലം സ്റ്റേഷനിൽ 10.761 കോടിയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജങ്ഷൻ, തലശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി തുടങ്ങിയ 35 റെയിൽവേ സ്റ്റേഷനുകളാണ് കേരളത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.