ദേശീയപാത ലപ്പാറയിൽ റോഡോരത്ത് കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
പരപ്പനങ്ങാടി: റോഡോരത്ത് നാല് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ പരിധിയിലെ തലപ്പാറയിൽ നിന്നാണ് ഒരു സഞ്ചിയിൽ നാലോളം പാക്കറ്റുകളാക്കിയ കഞ്ചാവ് കണ്ടെത്തിയത്.
തലപ്പാറ ദേശീയപാതയിൽ അന്യസംസ്ഥാനത്തുനിന്ന് എത്തിയ ബസ്സിൽ നിന്നും പ്രദേശവാസികളായ കഞ്ചാവ് മൊത്തം വിതരണക്കാർക്ക് കഞ്ചാവ് കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും ഈ ഭാഗങ്ങളിൽ പുലർച്ച മുതൽ നിരീക്ഷണത്തിലായിരുന്നു.
ഇതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കായി എത്തിച്ച കഞ്ചാവ് കൈമാറ്റം ചെയ്യുന്നതായി എക്സൈസിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ റോഡരികിൽ ഉപേക്ഷിച്ചു പ്രതികൾ രക്ഷപ്പെട്ടതായിരിക്കാമെന്നാണ് നിഗമനം.
കഞ്ചാവ് എത്തിച്ചവരെയും സ്വീകരിക്കാനെത്തിയ പ്രാദേശിക കഞ്ചാവ് മൊത്ത വിതരണക്കാരെ കുറിച്ചും വിവരം ലഭിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ള പറഞ്ഞു. പരിശോധനയിൽ പ്രവെൻ്റിവ് ഓഫീസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ദിദിൻ, പ്രശാന്ത് തുടങ്ങിയവരും പങ്കെടുത്തു.
