കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും; അധ്യയനം ഓൺലൈനിൽ
പ്രതീകാത്മക ചിത്രം
കോഴിക്കോട്: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കളക്ടർ. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടും. സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഒരു കാരണവശാലും വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുത്തരുതെന്ന് കളക്ടർ ഉത്തരവിട്ടു.
ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പടെയുള്ളവക്ക് നിർദേശം ബാധകമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ് നടത്തണമെന്ന് കളക്ടർ നിർദേശിച്ചു.
അങ്കണവാടികൾ, മദ്രസ്സകൾ എന്നിവിടങ്ങളിലും വിദ്യാർഥികൾ എത്തിച്ചേരേണ്ടതില്ല. പൊതുപരീക്ഷകൾ നിലവിൽ മാറ്റമില്ലാതെ തുടരും. ജില്ലയിലെ പരീക്ഷകൾ മാറ്റിവെക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദേശം ലഭിക്കുന്ന മുറക്ക് നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
