പരപ്പനങ്ങാടി എടത്തിരുത്തി കടവിലെ വീടുകളുടെ നിർമ്മാണം; ഇടതുകൗൺസിലർമാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ചെയർമാൻ
പരപ്പനങ്ങാടി നഗരസഭ ഉള്ളണം പതിനൊന്നാം ഡിവിഷനിൽ എടത്തിരുത്തികടവ് ഭാഗത്ത് സ്വകാര്യ വ്യക്തി നടത്തുന്ന വീടുകളുടെ നിർമ്മാണം മുൻസിപ്പൽ ഭരണസമിതി തടസ്സപ്പെടുത്തുന്നുവെന്ന ഇടതുകൗൺസിലർമാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ചെയർമാൻ പത്രക്കുറിപ്പിൽ അറിയിച്ചു.
വീടുകളുടെ നിർമാണങ്ങളുടെ ഭാഗമായി സർക്കാർ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭാഗം കയ്യേറി അനധികൃതമായി മതിലുകെട്ടിയതായി മുൻസിപ്പൽ സെക്രട്ടറിക്ക് സമീപവാസി പരാതി നൽകിയതായും, തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ സ്ഥലപരിശോധനയുടെ അടിസ്ഥാനത്തിൽ ഭൂവുടമയോട് സ്ഥലത്തിന്റെ ആധാരവും സ്കെച്ചും ഏഴുദിവസത്തിനകം ഹാജരാക്കാൻ ആവശ്യപ്പെട്ട് ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി സെക്രട്ടറി നോട്ടീസ് നൽകിയിരുന്നതായും ചെയർമാൻ അറിയിച്ചു.
എന്നാൽ അതിർത്തി നിർണയിക്കുന്നതിന് സെക്രട്ടറി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുന്നതിന് പകരം രാഷ്ട്രീയ ദുഷ്ടലാക്കോടെ ഭരണസമിതിക്കെതിരെ ആരോപണവുമായി രംഗത്ത് വന്ന ഇടത് കൗൺസിലർമാരുടെ നടപടി പൊതുമുതൽ കയ്യേറ്റത്തെ പരസ്യമായി ന്യായീകരിക്കുന്നതാണെന്നും ഈ നിലപാട് അപലപനീയമാണെന്നും നഗരസഭാ ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു.
