വധശ്രമ കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ
പരപ്പനങ്ങാടി : വധശ്രമ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്ന പ്രതിയെ പോലീസ് പിടികൂടി. ഹീറോസ് നഗർ പരിയന്റെ പുരക്കൽ വീട്ടിൽ അർഷാദിനെയാണ് പിടിക്കൂടിയത്. താനൂർ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെയും പരപ്പനങ്ങാടി സി.ഐ.ഹണി കെ.ദാസിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ബേപ്പൂർ കോസ്റ്റൽ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
2018 മാർച്ചിൽ കടലുണ്ടി നഗരം ഹീറോസ് നഗറിൽ തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന കടലുണ്ടി നഗരം പാണ്ടിവീട്ടിൽ ഷംസുദീനെ കഴുത്തിൽ കത്തികൊണ്ട് കുത്തിയ (307) കേസിൽ പ്രതിയാണ് അർഷാദ്. കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനാൽ മഞ്ചേരി സെഷൻസ് കോടതി എൽ.പി. വാറന്റ് പുറപ്പെടുവിച്ചിരുന്നു. താനൂർ സബ് ഡിവിഷനിൽ ഉള്ള താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കൽപകഞ്ചേരി, കാടാമ്പുഴ എന്നീ സ്റ്റേഷനുകളിൽ നിലവിൽ 500 ൽ പരം എൽ.പി. കേസുകളും 700 ഓളം വാറന്റുകളും നിലവിലുണ്ട്.
കേസുകളിൽ ഹാജരാകാതെ മുങ്ങി നടക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കുന്നതിനായാണ് 5 പോലീസുകാർ ഉൾപ്പെടുന്ന ടീമിനെ നിയോഗിച്ചിരിക്കുന്നത്. പോലീസുകാരായ സബറുദ്ദീൻ, ആൽബിൻ , ജിനേഷ്, വിവിൻ, അഭിമന്യു എന്നിവരാണ് ഈ സംഘത്തിൽ ഉള്ളത്.
