മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ശേഷം വിവാഹ-ബിസിനസ് വാഗ്ദാനം; ഒരു യുവാവിൽ നിന്ന് മാത്രം 50 ലക്ഷം തട്ടിയ യുവതി പെരുമ്പാവൂരിൽ പിടിയിൽ
മാട്രിമോണിയൽ സൈറ്റുകളും സോഷ്യൽ മീഡിയയും കേന്ദ്രീകരിച്ച് യുവാക്കളെ പ്രണയക്കുരുക്കിൽ വീഴ്ത്തി കോടികൾ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് അറസ്റ്റിലായത്.
വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് മാത്രം 50 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബർ മൂന്നാം തീയതി മുതൽ 2024 നവംബർ 20 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായാണ് ഇവർ പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ യുവതി യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പൊലീസ് പ്രതിയെ ഓടക്കാടിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായും വിവരമുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലാകുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് വിവാഹ വാഗ്ദാനം നൽകും. കൂടാതെ ബിസിനസ് പാർട്ണർ ആക്കാം എന്ന വാഗ്ദാനം നൽകി കൂടുതൽ തുക വാങ്ങുകയാണ് പതിവ്.
എറണാകുളത്തെ ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും കബളിപ്പിച്ചതായും വിവരമുണ്ട്. തട്ടിപ്പിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവർ വിവാഹിതയാണ്. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
