NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഒരേ വാഹനത്തിൽ പോയവർ മടങ്ങിയത് 9 ആംബുലൻസുകളിൽ സ്കൂൾ മുറ്റത്ത് എത്തി; പൊതുദർശനം തുടങ്ങി; ഒരു നാട് മുഴുവൻ മണിക്കൂറുകളോളം വരിനിന്നു, അവരെ അവസാനമായി ഒന്ന് കാണാൻ..!

 

ഒരേ മനസ്സോടെ, ഒരേ വാഹനത്തിൽ കളിചിരികളോടെ പുറപ്പെട്ടവർ ഒൻപത് ആംബുലൻസുകളിലായി അന്ത്യയാത്രയ്ക്കായി തിരികെയെത്തി. കൂട്ടക്കരച്ചിലുകൾക്ക് സാക്ഷ്യം വഹിച്ചു സ്കൂൾ മുറ്റം.

വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പാങ്ങ് പള്ളിപ്പറമ്പ് എൽ.പി. സ്കൂളിലെ അധ്യാപകർക്കും കുടുംബാംഗങ്ങൾക്കും യാത്രാമൊഴി നൽകാൻ പാങ്ങ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്. പത്തും പതിനഞ്ചും വർഷം തങ്ങളെ അക്ഷരമുറ്റത്ത് നയിച്ച പ്രിയ ഗുരുനാഥന്മാരെ അവസാനമായി ഒരുനോക്ക് കാണാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും മണിക്കൂറുകളോളമാണ് വരിനിൽക്കുന്നത്.

ആറ് അധ്യാപകർ, ഒരു ജീവനക്കാരി, അധ്യാപകന്റെ ഭാര്യ, ഒരു കുട്ടി എന്നിങ്ങനെ ഒൻപത് പേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ കണ്ടുനിന്നവർക്ക് കണ്ണ് നനയാതെ നോക്കിനിൽക്കാനായില്ല.

ഈ ദുരന്തത്തോടെ പള്ളിപ്പറമ്പ് സ്കൂളിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപകർ മാത്രമാണ്. തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകരുടെ വിയോഗത്തിൽ വിതുമ്പുന്ന മറ്റ് അധ്യാപകരും നാട്ടുകാരും പാങ്ങ് ഗ്രാമത്തിന്റെ നോവായി മാറി.

അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് പ്രധാനാധ്യാപിക അജിത ടീച്ചർ തന്നെ വിളിച്ചിരുന്ന കാര്യം പാങ്ങ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ വിങ്ങലോടെ പങ്കുവെച്ചു.

റേഞ്ച് ഇല്ലാത്ത മേഖലയിലേക്ക് പ്രവേശിക്കുകയാണെന്നും അതിനാൽ മീറ്റിംഗിന് എത്താൻ കഴിയില്ലെന്നും അറിയിക്കാനാണ് ടീച്ചർ വിളിച്ചത്. ആ വാക്കുകൾ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ അവസാന സംസാരമാകുമെന്ന് ആരും കരുതിയിരുന്നില്ല.

പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ ആംബുലൻസുകളിൽ തന്നെ വീടുകളിലേക്ക് കൊണ്ടുപോകും. മൂന്ന് മഹല്ലുകളിലായാണ് ഇവരുടെ ഖബറടക്കവും സംസ്കാര ചടങ്ങുകളും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *