NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലക്ഷങ്ങള്‍ തട്ടി മരിച്ചതായി വരുത്തിതീര്‍ത്ത യുവതി മൂന്നുവര്‍ഷത്തിനുശേഷം പിടിയില്‍

 

കോഴിക്കോട്: പലരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടി മരിക്കാൻ പോകുകയാണെന്ന് കത്തെഴുതിവെച്ച് മുങ്ങിയ യുവതിയെ മൂന്നുവർഷത്തിനുശേഷം പിടികൂടി. ഫറോക്ക് ചെറുവണ്ണൂർ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വർഷ (30)യാണ് പിടിയിലായത്.

2022 നവംബർ 11ന് രാവിലെ താൻ മരിക്കാൻ പോവുകയാണെന്ന് എഴുതി വെച്ച് യുവതി വാടകക്ക് താമസിക്കുന്ന ഫറോക്കിലുള്ള വാഴക്കപ്പൊറ്റ വീട്ടിൽ നിന്നും സ്കൂട്ടറുമെടുത്ത് പോയതായിരുന്നു. പിന്നീട് യുവതിയെ കാണാനില്ലെന്ന് ഇവരുടെ സഹോദരി ഫറോക്ക് പോലിസിൽ പരാതി നൽകി. യുവതി കൊണ്ടുപോയ സ്‌കൂട്ടർ അറപ്പുഴ പാലത്തിന് സമീപത്തുനിന്നും പോലിസ് കണ്ടെത്തിയിരുന്നു.

 

ഫോണും സിമ്മും ഉപേക്ഷിച്ചനിലയിലായിരുന്നു. പോലിസ് ഒരുപാട് അന്വേഷിച്ചെങ്കിലും യുവതിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. മുങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് യുവതി ഫറോക്ക് സൗഭാഗ്യ ഫിനാൻസിയേഴ്സിൽ 226.5 ഗ്രാം മുക്കുപണ്ടങ്ങൾ പണയം വെച്ച് 9,10,000 രൂപ കൈക്കലാക്കിയിരുന്നു. ഇതുകൂടാതെ പലരിൽനിന്നും വലിയ തുക കടം വാങ്ങുകയും ചെയ്‌തിരുന്നു.

കോഴിക്കോട് സിറ്റി പോലിസ് കമീഷണറുടെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡിനെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. അന്വേഷണസംഘം സൈബർ സെല്ലുമായി ചേർന്നുനടത്തിയ അന്വേഷണത്തിൽ യുവതി ജീവിച്ചിരുപ്പുള്ളതായും വീട്ടുകാരുമായി ഇന്റെർനെറ്റ് കോളുകൾ മുഖേന ബന്ധപ്പെടാറുണ്ടന്നും അന്വേഷണസംഘം മനസ്സിലാക്കി. തുടർന്ന് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ അന്വേഷണസംഘം കണ്ടത്തി പിടികൂടുകയായിരുന്നു.

പുഴയിൽ ചാടി മരിച്ചെന്ന് വരുത്തിതീർക്കാൻ പാലത്തിനുസമീപം സ്കൂട്ടർ നിർത്തിയിട്ട് നാടുവിടുകയായിരുന്നുവെന്നും, പാലക്കാ എറണാംകുളം, തൃശൂർ എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നുവെന്നും പോലിസ് പറഞ്ഞു. ഫറോക്ക് പോലിസും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ്റെ നേതൃത്വത്തിലെ ക്രൈം സ്ക്വാഡും ചേർന്നാണ് യുവതിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *