മലയാളി യുവതിയെ ഡൽഹിയിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതി തിരൂരിൽ പിടിയിൽ


തിരൂർ : ഡൽഹിയിൽ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പെരുന്തല്ലൂർ സ്വദേശിയും ടാർസെൻ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പിൽ സിറാജുദ്ദീനെയാണ് (34) ഡൽഹി പൊലീസ് തിരൂരിൽ വച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡൽഹിയിൽ വച്ചാണ് വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. വിദ്യാർഥിനിയുടെ ജന്മദിന പാർട്ടിക്ക് സുഹൃത്ത് വഴി അടുപ്പത്തിലായ സിറാജുദ്ദീൻ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. നിരവധി മയക്കുമരുന്ന് കേസിൽ പ്രതി കൂടിയായ ഇയാൾ തിരൂരിലെ അറിയപ്പെടുന്ന റൗഡിയാണ്.
കഴിഞ്ഞദിവസം തിരൂരിൽ എത്തിയ ഡൽഹി പൊലീസ് തിരൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞ മാസം ഡൽഹി പൊലീസ് പിടികൂടിയിരുന്നു. സിറാജുദ്ദീനെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി ഡൽഹിയിലേക്ക് കൊണ്ടുപോയി.