മലപ്പുറം പുത്തനത്താണിയില്‍ ഹോട്ടലിലെ ബിരിയാണിയിൽ ജീവനുള്ള പുഴു; ഭക്ഷ്യസുരക്ഷാവകുപ്പിന് പരാതി


മലപ്പുറം: പുത്തനത്താണിയിലെ വൈറ്റ് ഹോട്ടലില്‍ ചിക്കനില്‍ നിന്ന് പുഴുക്കളെ കിട്ടിയതായി പരാതി. തിങ്കളാഴ്ച രാത്രി ഹോട്ടലില്‍നിന്ന് കഴിച്ച ബിരിയാണിയില്‍ ജീവനുള്ള പുഴുക്കളെ ലഭിച്ചതിനെ തുടര്‍ന്ന് കന്മനം മേടിപ്പാറ സ്വദേശി പൊലീസിലും ഫുഡ് സേഫ്റ്റി വകുപ്പിനും പരാതി നല്‍കി.
തിങ്കളാഴ്ച രാത്രി എട്ടോടെ കന്മനം മേടിപ്പാറ സ്വദേശി ഇരിങ്ങാവൂര്‍ വളപ്പില്‍ ഷറഫുദ്ദീനും കുടുംബത്തിനുമാണ് ഭക്ഷണത്തില്‍നിന്ന് പുഴുക്കളെ കിട്ടിയത്. ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്ന് മൂന്ന് കുട്ടികളടങ്ങുന്ന അഞ്ചംഗ കുടുംബം ചികിത്സ തേടുകയും ചെയ്തിരുന്നു. ഹോട്ടലില്‍ നിന്നും ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനില്‍ നിന്നും പുറത്ത് വന്നത് ജീവനുള്ള പുഴുക്കളായിരുന്നു.
അസ്വസ്ഥതയെ തുടര്‍ന്ന് ഷറഫുദ്ധീനും മക്കളും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഓര്‍ഡര്‍ ചെയ്ത ബിരിയാണി കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഭക്ഷണത്തില്‍ നിന്നും പുഴുക്കളെ ലഭിച്ചത്. ജീവനുള്ള പുഴുക്കള്‍ ചിക്കനില്‍ നിന്നും പുറത്തേക്ക് വരുന്ന നിലയിലായിരുന്നു. ഇതോടെ പുഴുക്കളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഷറഫുദ്ധീന്‍ പോലീസിലും ഫുഡ് സേഫ്റ്റി വകുപ്പിനും പരാതി നല്‍കുകയായിരുന്നു.
സംഭവമറിഞ്ഞ് കല്‍പ്പകഞ്ചേരി പൊലീസ് ഹോട്ടലില്‍ എത്തി കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുത്തു. ഭക്ഷ്യ സുരക്ഷ വകുപ്പ് ചൊവ്വാഴ്ച തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കുടുംബത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നത്. ചിക്കനിലെ രക്തത്തിലുള്ളതാകാം പുഴുക്കളെന്ന് ഹോട്ടല്‍ അധികൃതര്‍ വിശദീകരിച്ചതായി ഷറഫുദ്ദീൻ പറയുന്നു.