ഹാജർ കുറവായതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല; വിദ്യാർഥി ആത്മഹത്യ ചെയ്തു.
കോഴിക്കോട്: ഹാജർ കുറവായതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥി ആത്മഹത്യചെയ്തു. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്.
വൈകീട്ട് മൂന്ന് മണിയോടെ വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിന് പോയ സമയത്താണ് സംഭവം. വീട്ടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആനിഖിനെ ബന്ധുക്കള്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. ഇന്ന് ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് ആനിഖിന്റെ മരണം.
പരീക്ഷാഫീസ് വാങ്ങിയിട്ടും മകനെ കോളേജ് അധികൃതർ പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ആനിഖ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഹാജര്‍ കുറവാണെന്ന പേരില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അവസാന നിമിഷമാണ് കോളേജിൽ നിന്നും അറിയിപ്പ് വന്നത്. ഇതിന് ശേഷം കടുത്ത നിരാശയിലായിരുന്നു ആനിഖ്.
ശ്വാസം മുട്ടലിനെത്തുടര്‍ന്ന് ആനിഖിന് പലപ്പോഴും ക്ലാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം കോളേജ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷ ഫീസ് വാങ്ങിയ ശേഷമാണ് 69 ശതമാനം ഹാജര്‍ മാത്രമെ ഉളളൂ എന്നും പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും കോളജില്‍ നിന്ന് അറിയിച്ചു.
ഇതോടെ ആനിഖ് കടുത്ത മനോവിഷമത്തിലായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ നടക്കാവ് പോലീസ് അസ്വഭാവിക മരണത്തിന്കേസെടുത്തു. ആനിഖിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
