കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥൻ പിടിയിൽ


ഒഴൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ ഗിരീഷ്‌കുമാറിനെ അഞ്ഞൂറുരൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്തു.
ഓമച്ചപ്പുഴ സ്വദേശി അലി തന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ഇരട്ട സർവേനമ്പറായതിനാൽ അതുമാറ്റി ഒറ്റനമ്പറാക്കുന്നതിനായി ഒഴൂർ വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു. സർവേനമ്പറിൽ വ്യത്യാസമുള്ളതിനാൽ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനായി വില്ലേജ് ഓഫീസർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ഗിരീഷ്‌കുമാറിനോട് ആവശ്യപ്പെട്ടു. തുടർന്ന് അലി ഗിരീഷ്‌കുമാറിനെ സമീപിച്ച് സ്ഥലപരിശോധനയ്ക്കായി എപ്പോൾ വരുമെന്ന് അന്വേഷിച്ചു. അഞ്ഞൂറുരൂപ നൽകുകയാണെങ്കിൽ വരാമെന്നും അല്ലെങ്കിൽ ഫയൽ അവിടെ ഇരിക്കട്ടെ എന്നുപറയുകയും ചെയ്തെന്നാണ് പരാതി.
അലി ഇക്കാര്യം വിജിലൻസ് മലപ്പുറം യൂണിറ്റ് ഡിവൈ.എസ്.പി.യെ അറിയിച്ചു. തുടർന്ന് വിജിലൻസിന്റെ വടക്കൻമേഖലാ പോലീസ് സൂപ്രണ്ട് സജീവന്റെ നേതൃത്വത്തിൽ കൈക്കൂലി പിടിക്കാൻ രഹസ്യമായി സാഹചര്യമൊരുക്കുകയുമായിരുന്നു.
പരാതിക്കാരനായ അലിയിൽനിന്ന് കൈക്കൂലി വാങ്ങുമ്പോൾ ഗിരീഷ്‌കുമാറിനെ ഡിവൈ.എസ്.പി. ഫിറോസ്, എം. ഷെഫീക് എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ഗിരീഷ്‌കുമാറിന്റെ പക്കൽനിന്ന് കണക്കിൽപ്പെടാത്ത 5740 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
ഇൻസ്‌പെക്ടർമാരായ ഗംഗാധരൻ, ജ്യോതീന്ദ്രകുമാർ, പ്രദീപ്‌കുമാർ, സബ് ഇൻസ്‌പെക്ടർമാരായ മോഹൻദാസ്, ജോസൂട്ടി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ മോഹനകൃഷ്ണൻ, ഹനീഫ, സലിം എന്നിവരും സംഘത്തിലുണ്ടായിരുന്നു.