കല്യാണം മുടക്കിയെന്ന് ആരോപണം; യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺവീട്ടുകാരെ മർദ്ദിച്ചു; മാതാവിനും സഹോദരിക്കും പരിക്ക്..!
വിവാഹാലോചന മുടങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. മലപ്പുറം കൂട്ടിലങ്ങാടി പെരുന്താട്ടിരിയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചതായാണ് പരാതി.
കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കുമാണ് പരിക്കേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മലപ്പുറം പോലീസ് അന്വേഷണം ഊർജിതമാക്കി.
കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയും പെരുന്താട്ടിരി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഇത് മുടങ്ങുകയായിരുന്നു. യുവാവാണ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന് ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി സംസാരിച്ചു. ഇതിനിടെയുണ്ടായ വാക്കുതർക്കം കൈയാങ്കളിയായി മാറുകയായിരുന്നു.
പ്രകോപിതനായ യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മർദ്ദനമേറ്റവർ മലപ്പുറത്തെ ആശുപത്രിയിൽ ചികിത്സ തേടി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
