സ്പീഡ് പോസ്റ്റിന് ചാർജ് കൂടും; രജിസ്ട്രേഡ് പാഴ്സലുകളും സ്പീഡ് പോസ്റ്റ് പാഴ്സലുകളാകും
ഒക്ടോബർ ഒന്നു മുതൽ സ്പീഡ് പോസ്റ്റ് അയക്കാൻ ചെലവ് കൂടും. 50 ഗ്രാം വരെയുള്ള രേഖകൾ രാജ്യത്തെവിടെയും സ്പീഡ് പോസ്റ്റായി അയക്കാൻ ബുധനാഴ്ച മുതൽ ജിഎസ്‌ടി അടക്കം 55.46 രൂപ വേണ്ടിവരും. നിലവിൽ 18 ശതമാനം ചരക്ക് സേവന നികുതിയടക്കം നിലവിൽ 41.30 രൂപ മതിയായിരുന്നു.
ഉരുപ്പടി ബുക്ക് ചെയ്യുന്ന തപാൽ ഓഫീസിന്റെ പരിധിയിൽത്തന്നെ വിതരണം ചെയ്യുന്ന (ലോക്കൽ ഡെലിവറി) 50 ഗ്രാം വരെ തൂക്കമുള്ള സ്പീഡ് പോസ്റ്റ് ഉരുപ്പടിക്ക് 22.42 രൂപ നൽകണം. നിലവിൽ 18 രൂപയായിരുന്നു. 50 ഗ്രാമിന് മുകളിൽ തുക്കമുള്ള ഉരുപ്പടികൾ 200 കിലോമീറ്റർ വരെ ഒരേ തുക മതി. 201 മുതൽ 500 കിലോമീറ്ററും 501 മുതൽ 1000 വരെയും 1001 മുതൽ 2000 വരെയും 2000 കിലോമീറ്ററിന് മുകളിൽ ഒറ്റ സ്ലാബിലുമാണ് താരിഫ് കണക്കുകൂട്ടുക.
മർച്ചൻഡൈസ് വിഭാഗത്തിൽപ്പെടുന്നതാണെങ്കിൽ 500 ഗ്രാമിൽ കുറവാണെങ്കിലും സ്പീഡ് പാഴ്സൽ വിഭാഗത്തിൽപ്പെടും. 35 സെന്റിമീറ്റർ നീളം, 27 സെന്റിമീറ്റർ വീതി, രണ്ട് സെൻറിമീറ്റർ ഘനത്തിലധികമുള്ളവ രേഖകളാണെങ്കിലും സ്പീഡ് പാഴ്സൽ വിഭാഗമായി കണക്കാക്കും. ഒക്ടോബർ ഒന്നുമുതൽ നിലവിലുള്ള രജിസ്ട്രേഡ് പോസ്റ്റ് സ്പീഡ് പോസ്റ്റിൽ ലയിക്കും. ഇതോടെ പൊതുജനങ്ങൾക്ക് അന്നുമുതൽ സ്പീഡ് പോസ്റ്റ് സേവനം മാത്രമേ ലഭിക്കുകയുള്ളൂ. രജിസ്ട്രേഡ് പാഴ്സലുകളും (ആർപി) അന്നുമുതൽ സ്പീഡ് പോസ്റ്റ് പാഴ്സലുകളായി മാറും. 500 ഗ്രാം തൂക്കമുള്ള രേഖകളാണ് സ്പീഡ് പോസ്റ്റായി പരിഗണിക്കുക. 500 ഗ്രാമിലധികമുള്ളവ, രേഖകളാണെങ്കിലും സ്പീഡ് പോസ്റ്റ് പാഴ്സലായി പരിഗണിക്കും. ഇതിന് താരിഫ് വർധന ബാധകമല്ല.
സ്പീഡ് പോസ്റ്റും മേൽവിലാസക്കാരന് നേരിട്ട് നൽകാൻ സംവിധാനമുണ്ടാകും. സ്പീഡ് പോസ്റ്റ്, സ്പീഡ് പാഴ്സൽ തുടങ്ങിയവ മേൽവിലാസത്തിലെ പേരുകാരനോ അദ്ദേഹം ചുമതലപ്പെടുത്തിയ വ്യക്തിക്കോ മാത്രം വിതരണം ചെയ്യാൻ ഒടിപി (വൺ ടൈം പാസ് വേഡ്), സ്പീഡ് പോസ്റ്റ് രജിസ്ട്രേഷൻ എന്നീ സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് സാധാരണ നിരക്കിനേക്കാൾ അഞ്ചുരൂപയും 18 ശതമാനം നികുതിയും നൽകണം.
തപാൽവിതരണത്തിന് ഒടിപി സംവിധാനം തപാൽവകുപ്പിൽ പുതിയതാണ്. ഉരുപ്പടി ബുക്ക് ചെയ്യുമ്പോൾത്തന്നെ സാധാരണ സ്പീഡ് പോസ്റ്റ് മതിയോ അതോ ഒടിപി, സ്പീഡ് പോസ്റ്റ് രജിസ്ട്രേഷൻ സൗകര്യങ്ങൾ വേണമോയെന്ന് ഉപഭോക്താവ് തീരുമാനിക്കണം. ബാങ്ക്, കോടതി, പോലീസ് തുടങ്ങിയ സ്ഥാപനങ്ങൾ അയക്കുന്ന പ്രധാന രേഖകൾ മേൽവിലാസത്തിലുള്ള വ്യക്തിതന്നെ കൈപ്പറ്റി എന്നുറപ്പാക്കാൻ ഒടിപി, രജിസ്റ്റർ സംവിധാനം പ്രയോജനപ്പെടും. മേൽവിലാസക്കാരൻ ഉരുപ്പടി കൈപ്പറ്റിയെന്നതിന്റെ രേഖയായി ലഭിക്കുന്ന പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നിലവിലുണ്ട്.
