ചാലക്കുടി ബാങ്ക് കവർച്ച കേസ്; പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്, ഹർജി ഇന്ന് പരിഗണിക്കും


തൃശ്ശൂർ ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന റിജോയെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. കൃത്യത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നതുൾപ്പെടെ ഉള്ള കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വാദം.
കഴിഞ്ഞ ദിവസമാണ് ചാലക്കുടി കോടതി പ്രതി റിജോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നിലവിൽ വിയ്യൂർ ജയിലിലാണ് റിജോ ആന്റണി ഉള്ളത്. കൂടുതൽ തെളിവ് ശേഖരണത്തിനും റിജോ ആന്റണി മറ്റ് കുറ്റകൃത്യങ്ങൾ ഏർപ്പെട്ടിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ളവ അന്വേഷിക്കുന്നതിനും വേണ്ടിയാണ് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ബാങ്കിൽ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് പ്രതി റിജോ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബാങ്കിൽ നിന്ന് പോകുകയായിരുന്നു. ബാങ്ക് മാനേജർ മരമണ്ടനായിരുന്നു. കത്തി കാട്ടിയ ഉടൻ മാനേജർ മാറിത്തന്നു. മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ കവർച്ചാശ്രമത്തിൽ നിന്ന് പിന്മാറുമായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.