അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി


നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ സഭയിൽ നിന്നും ഇറങ്ങിപ്പോയി. പൊലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വിഷയത്തിൽ സംസാരിക്കുന്നതിനിടെ പ്രസംഗം വേഗത്തിൽ തീർക്കാൻ സ്പീക്കർ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്പോരുണ്ടായി. എം ഷംസുദ്ദീൻ എംഎൽഎ കൊണ്ടുവന്ന പ്രമേയത്തിന് പൊലീസിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നെന്മാറയിൽ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിൽ ഇറങ്ങി നടത്തിയ കൊലയടക്കം പോലീസ് വീഴ്ചയെന്നാണ് ഷംസുദ്ദീൻ ആരോപിച്ചത്.
എന്നാൽ ചെന്താമരയ്ക്ക് ജാമ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ പൊലീസ് കോടതിയിൽ എതിർത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പോലീസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടിയിൽ വീഴ്ച വരുത്തിയ പോലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പത്തനം തിട്ടയിൽ വിവാഹ സംഘത്തെ പോലീസ് മർദിച്ച സംഭവത്തിൽ നടപടി എടുത്തു. പോലീസുകാർക്കെതിരെ കേസ് എടുത്തു. ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ല. സഭ നിർത്തി ചർച്ച വേണ്ടെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.