ടിക്കറ്റില്ലാതെ ട്രെയിനിൽ കയറി ; ചോദ്യം ചെയ്‌ത ടി.ടി.ഇ.ക്ക് മർദ്ദനം
പ്രതീകാത്മക ചിത്രം
ട്രെയിനില്‍ ടി.ടി.ഇ.ക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ ടി.ടി.ഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ മീണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ആളാണ് മര്‍ദ്ദിച്ചത്. ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് വിക്രം കുമാര്‍ മീണ വ്യക്തമാക്കി. അക്രമിച്ചയാളുടെ കൈവശം ജനറല്‍ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
സ്ലീപ്പര്‍ കോച്ചില്‍ ജനറല്‍ ടിക്കറ്റുമായി ഇയാള്‍ കയറുകയായിരുന്നു. കോഴിക്കോടു നിന്നും ട്രെയിന്‍ പുറപ്പെട്ടശേഷമാണ് ഇയാളെ ടി.ടി.ഇ.യുടെ ശ്രദ്ധയില്‍പ്പെടുന്നത്.
മതിയായ ടിക്കറ്റ് ഇല്ലാത്തതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിക്രം കുമാര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി സ്റ്റാൻലി ബോസ് എന്നയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
